അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ ചികിത്സിച്ചിരുന്ന ചെന്നൈ അപ്പോളോ ആശുപത്രിയിലെ സെര്‍വര്‍ ഹാക്ക് ചെയ്തതായി അന്താരാഷ്ട്ര ഹാക്കര്‍മാരുടെ കൂട്ടായ്മായ ലീജിയണ്‍. അപ്പോളോയിലെ വിവരങ്ങള്‍ തങ്ങള്‍ പുറത്തു വിടുകയാണെങ്കില്‍ ഇന്ത്യയില്‍ കലാപമുണ്ടാകുമെന്നും ലീജിയണ്‍ പറയുന്നു. വാഷിംഗ്ടണ്‍ പോസ്റ്റിന് ലീജിയണ്‍ സംഘം നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയിലെ പൊതുവ്യക്തിത്വങ്ങള്‍ ഉള്‍പ്പടെ നാല്‍പ്പതിനായിരത്തോളം സെര്‍വറുകളിലെ വിവരങ്ങള്‍ തങ്ങളുടെ പക്കലുണ്ടെന്നും ലീജിയണ്‍ അഭിമുഖത്തില്‍ പറയുന്നു. ജയലളിതയുടെ മരണം സംബന്ധിച്ച് ദുരൂഹത ഉയരുന്നതിനിടെയാണ് നിര്‍ണായക വിവരങ്ങള്‍ ഹാക്ക് ചെയ്‌തെന്ന ലീജിയണിന്റെ അവകാശവാദം. തങ്ങളുടെ പക്കലുള്ള വിവരങ്ങള്‍ പുറത്തുവിടുമെന്നും ലീജിയണ്‍ മുന്നറിയിപ്പ് നല്‍കുന്നു. പനിയും നിര്‍ജ്ജലീകരണവും കാരണമായാണ് ജയലളിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നതെങ്കിലും പിന്നീട് രോഗവിവരങ്ങളെ കുറിച്ചൊന്നും ആശുപത്രി അധികൃതര്‍ പുറത്തു വിട്ടിരുന്നില്ല. ജയലളിതയുടെ അടുത്ത സഹായികളെ മാത്രമാണ് ആശുപത്രിക്കകത്തേക്ക് പ്രവേശിപ്പിച്ചിരുന്നത്. ആശുപത്രിക്കകത്ത് നിന്നുള്ള ചിത്രങ്ങളോ ജയലളിതയുടെ മറ്റു സന്ദേശങ്ങളോ പുറത്തു വിട്ടിരുന്നില്ല. ഡിസംബര്‍ 5ന് മുമ്പ് തന്നെ ജയലളിത മരിച്ചുവെന്നും മൃതദേഹം എംബാം ചെയ്ത് സൂക്ഷിക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.