പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പള്ളിമേടയില്‍ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ വൈദികന് ഇരട്ടജീവപര്യന്തം. പുത്തന്‍വേലിക്കര ലൂര്‍ദ് മാതാ പള്ളി വികാരിയായിരുന്ന തൃശൂര്‍ മതിലകം അരിപ്പാലം പതിശേരിയില്‍ ഫാ. എഡ്വിന്‍ പിഗറെസി(42)നാണ് ഇരട്ടജീവപര്യന്തം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റകൃത്യങ്ങള്‍ വിചാരണചെയ്യുന്ന എറണാകുളത്തെ പ്രത്യേകകോടതി ഇരട്ടജീവപര്യന്തം കൂടാതെ ഏഴുവര്‍ഷം കഠിനതടവും മൂന്നുവര്‍ഷം വെറുംതടവും 2,15,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. ജയില്‍ശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. ഇതോടെ ജീവിതത്തിന്റെ അവശേഷിക്കുന്ന കാലയളവ്വൈദികന്‍ തടവില്‍ കഴിയേണ്ടിവരും. സംഭവം വിവാദമായശേഷം ഇയാളെ ഒളിവില്‍ക്കഴിയാനും നാടുവിടാനും സഹായിച്ച സഹോദരനും രണ്ടാം പ്രതിയുമായ സില്‍വസ്റ്റര്‍ പിഗെറിസിന് ഒരുവര്‍ഷം തടവും 5,000 രൂപയും ശിക്ഷ വിധിച്ചു. നാലാം പ്രതിയും പുത്തന്‍വേലിക്കര പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടറുമായ തൃശൂര്‍ മാള കളരിക്കന്‍ വീട്ടില്‍ ഡോ. അജിതയ്ക്ക് നല്ലനടപ്പ് വിധിച്ചു. ചികിത്സ തേടിയ പെണ്‍കുട്ടിയുടെ പീഡനവിവരം ബന്ധപ്പെട്ട അധികാരികളെ അറിയിക്കാതെ മറച്ചുവയ്ക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്തതാണ് ഡോ. അജിതയ്ക്കെതിരായ കുറ്റം. ആറു പ്രതികളുള്ള കേസില്‍ മറ്റ് മൂന്നുപേരെ കോടതി വിട്ടയച്ചു. സഹോദരന്റെ മകനായ മൂന്നാം പ്രതി ബെന്‍ജാരിന്‍ പിഗറെസ്, ഒളിവില്‍പ്പോകാന്‍ സഹായിച്ച സഹോദരന്‍ അഞ്ചാം പ്രതി സ്റ്റാന്‍ലി പിഗറെസ്, ബന്ധുവായ ആറാം പ്രതി ക്ളാരന്‍സ് ഡിക്കോത്ത എന്നിവരെയാണ് വിട്ടയച്ചത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമ കേസിലെ ചട്ടങ്ങളും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 375, 375 (ബി), 376, കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം സംബന്ധിച്ച പോക്സോ നിയമത്തിലെ 9, 10, 11, 12 വകുപ്പുകള്‍ പ്രകാരമാണ് ജഡ്ജി കെ ടി നിസാര്‍ അഹമ്മദ് വൈദികനെതിരെ ശിക്ഷവിധിച്ചത്. വടക്കേക്കര സിഐയായിരുന്ന വിശാല്‍ ജോണ്‍സനാണ് കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പുത്തന്‍വേലിക്കര സ്വദേശിനിയും ഒമ്പതാംക്ളാസ് വിദ്യാര്‍ഥിനിയുമായ പതിനാലുകാരിയെ പള്ളിമേടയില്‍ വിളിച്ചുവരുത്തി നിരവധി തവണ പീഡിപ്പിച്ചെന്ന് കുട്ടിയുടെ അമ്മയാണ് പ പൊലീസില്‍ പരാതി നല്‍കിയത്. 2015 ജനുവരിമുതല്‍ വികാരി പലതവണ തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി ആദ്യം അമ്മയോടാണ് വെളിപ്പെടുത്തിയത്. തുടര്‍ന്ന് നാട്ടിലെ പൊതുപ്രവര്‍ത്തകരുടെയും പള്ളിയിലെ ഒരു വിഭാഗത്തിന്റെയും നേതൃത്വത്തില്‍ പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസില്‍ പരാതി നല്‍കുന്നതിനുമുമ്പേ വിവരം രഹസ്യമായറിഞ്ഞ പള്ളി അധികൃതര്‍ വൈദികനെ സ്ഥലംമാറ്റിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ വൈദികന്‍ പിടികൊടുക്കാതെ ആദ്യം ബംഗളൂരുവിലേക്കും പിന്നീട് വിദേശത്തേക്കും കടന്നു. ഇതിനിടെ പലതവണ മുന്‍കൂര്‍ ജാമ്യാപേക്ഷകളും നല്‍കി. അവസാനം ഹൈക്കോടതി ഇടപെട്ടതോടെ ഇയാള്‍ പൊലീസിന് കീഴടങ്ങുകയായിരുന്നു.