മലപ്പുറം കൊടിഞ്ഞിയില്‍ മതംമാറിയതിന്റെ പേരില്‍ കൊല്ലപ്പെട്ട ഫൈസലിന്റെ വീട് രാധിക വെമുല സന്ദര്‍ശിച്ചു. ഫൈസലിന്റ മക്കളെയും ഉമ്മ ജമീലയെയും അവര്‍ ആശ്വസിപ്പിച്ചു. സംഘപരിവാര്‍ നിയന്ത്രിക്കുന്ന ഭരണകൂടം ഇന്ത്യയിലെ ദളിതരുടെയും മുസ്‌ലിം ന്യൂനപക്ഷങ്ങളുടെയും ഭരണഘടനാപരമായ മൗലീകാവകാശങ്ങള്‍ വകവെച്ചു തരാതെ അതിക്രൂരമായി അക്രമിച്ചൊതുക്കുകയാണെന്ന് രാധിക വെമുല പറഞ്ഞു. ഓരോ ഇന്ത്യന്‍ പൗരന്റെയും ജീവിക്കാനും വിശ്വസിക്കാനുമുള്ള അവകാശമാണ് ഇവിടെ ചോദ്യം ചെയ്യപ്പെടുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ പൈതൃകത്തിനെതിരെ കുരിശു യുദ്ധം നടത്തുന്നവരും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ആദര്‍ശത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരുമാണ് രാജ്യദ്രോഹികളെന്നു പറഞ്ഞ രാധിക വെമുല രാജ്യദ്രോഹികളും ദേശവിരുദ്ധരുമായിട്ടുള്ള ആര്‍.എസ്.എസുകാരുടെ രാജ്യസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ഇന്ത്യയിലെ ദളിതര്‍ക്കും മുസ്‌ലിംങ്ങള്‍ക്കും ആവശ്യമില്ലെന്നും തുറന്നടിച്ചു. മകന്‍ നഷ്ടപ്പെട്ട അമ്മയുടെ വേദന മക്കളും ഭാര്യയുമില്ലാത്ത നരേന്ദ്രമോദിക്ക് അറിയില്ല. അടുത്ത തെരെഞ്ഞെടുപ്പില്‍ ഇന്ത്യയില്‍ പതിനായിരക്കണക്കിന് അമ്മമാര്‍ ബി.ജെ.പിക്കെതിരെ വിധിയെഴുതുമെന്നും അവര്‍ പറഞ്ഞു. നവംബര്‍ 20നാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഫൈസല്‍ ഹിന്ദുമതത്തില്‍ നിന്നും ഇസ്‌ലാം മതത്തിലേക്കു മാറിയതിലുള്ള വിരോധമാണ് കൊലയ്ക്കു കാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഫൈസലിന്റെ സഹോദരീ ഭര്‍ത്താവായ വിനോദ് ഉള്‍പ്പെടെ എട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു.അതിനിടെ സംഭവത്തില്‍ പ്രതിഷേധിച്ച് ഫൈസലിന്റെ മാതാവ് മീനാക്ഷി മതംമാറി ജമീല എന്ന പേരു സ്വീകരിക്കുകയും ചെയ്തിരുന്നു.