പശ്ചിമ ബംഗാള്‍ സെക്രട്ടറിയേറ്റിന് മുന്നിലടക്കം സൈന്യത്തെ വിന്യസിച്ചതില്‍ പ്രതിഷേധിച്ച് മുഖ്യമന്ത്രി മമത ബാനര്‍ജി. വാര്‍ഷിക പരിശീലനത്തിന്റെ ഭാഗമായാണ് തലസ്ഥാനത്തെ ടോള്‍ പ്ലാസകളില്‍ സൈനികരെ വിന്യസിച്ചതെന്നാണ് സൈനിക മന്ത്രാലയത്തിന്റെ വാദം. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സൈന്യത്തെ വിന്യസിച്ചതെന്നാരോപിച്ച് മമത സെക്രട്ടറിയേറ്റിനുള്ളില്‍ തങ്ങുകയാണ്. സൈന്യത്തെ പിന്‍വലിക്കാതെ സെക്രട്ടറിയേറ്റില്‍ നിന്നും മടങ്ങില്ലെന്നാണ് മമതയുടെ നിലപാട്. പരിശീലനത്തിന്റെ ഭാഗമായാണ് സൈന്യത്തെ വിന്യസിക്കുന്നതെങ്കില്‍ പോലും അത് സംസ്ഥാന സര്‍ക്കാരിനെ അറിയിക്കണം. ഇവിടെ സംസ്ഥാന സര്‍ക്കാരിനെ യാതൊന്നും അറിയിച്ചിട്ടില്ല. സംസ്ഥാനത്തെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. ഇത് ഫെഡറലിസത്തിന്റെ മുകളിലുള്ള കടന്നു കയറ്റമാണെന്നും കേന്ദ്ര സര്‍ക്കാര്‍ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണെന്നും മമത ബാനര്‍ജി പറഞ്ഞു. ഇന്ന് ബംഗാളില്‍,നാളെ ബീഹാറില്‍, പിന്നെ ഉത്തര്‍പ്രദേശ്. ഇത് വളരെ ഗൗരവപ്പെട്ട വിഷയമാണ്. അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമാണിത്. സംഭവം കഴിഞ്ഞതിനു ശേഷം ക്ഷമ പറഞ്ഞിട്ടെന്ത്് കാര്യം, അത് രോഗിയുടെ മരണ ശേഷം ഡോക്ടര്‍ ക്ഷമ ചോദിക്കുന്നത് പോലെയായിരിക്കുമെന്നും മമത പറഞ്ഞു.