നോട്ടു മാറ്റത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആഞ്ഞടിച്ച് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. നോട്ടു അസാധുവാക്കലിനു ശേഷമുള്ള രാജ്യത്തെ അവസ്ഥ അടിയന്തരാവസ്ഥയേക്കാൾ മോശമാണ്. സാമ്പത്തിക അടിയന്തരാവസ്ഥയാണ് കേന്ദ്രസർക്കാർ നോട്ടു മാറ്റത്തിലൂടെ നടപ്പാക്കുന്നതെന്നും മമത ആരോപിച്ചു. നോട്ട് അസാധുവാക്കൽ നടപടിക്കെതിരെ പാട്നയിൽ നടത്തിയ റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. ബിഗ് ബസാറിെൻറ ബിഗ് ബോസാണ് നമ്മുടെ പ്രധാനമന്ത്രിയായിരിക്കുന്നത്. യുവാക്കൾ പേ ടിഎം എന്നു പറയുന്നതിനു പകരം ഇപ്പോൾ പേ പി.എം എന്നുമാറ്റിയിട്ടുണ്ട്. അത്യാവശ്യങ്ങൾക്ക് വേണ്ടി സ്ത്രീകൾ സ്വരൂപിക്കുന്ന പണം പോലും മോദി തിരിച്ചുവാങ്ങിയിരിക്കുകയാണ്. ഇത് സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണെന്നും മമത കുറ്റപ്പെടുത്തി.