അഫ്ഗാന്‍ യുദ്ധ ദൈന്യതയുടെ പ്രതീകമായി മാറിയ തീപാറുന്ന പച്ചക്കണ്ണുകളുടെ ഉടമ ഷര്‍ബത്ഗുല ഇന്ത്യയിലേക്ക് വരുന്നതായി റിപ്പോര്‍ട്ട്. ഹെപ്പറ്റൈറ്റിസ് സി ബാധിതയായ ഷര്‍ബത്ത് ചികിത്സയുടെ ഭാഗമായാണ് ഇന്ത്യയിലേക്കെത്തുന്നത്. അഫ്ഗാനിസ്ഥാന്റെ ഇന്ത്യയിലെ അംബാസഡര്‍ ഡോക്ടര്‍ ഷായിത അബ്ദാലിയാണ് ഷര്‍ബത്തിന്റെ ഇന്ത്യയിലേക്കുള്ള വരവിന്റെ കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. 'അഫ്ഗാന്‍ അഭയാര്‍ത്ഥികളുടെ മുഖമായ ഷര്‍ബത്ത് ഗുല സൗജന്യ ചികിത്സയ്ക്കായി ഉടന്‍ തന്നെ ഇന്ത്യയിലെത്തും'- എന്നാണ് ട്വീറ്റ് പറയുന്നത്. ബംഗളൂരുവിലെത്തി ചികിത്സ തേടാനാണ് ഇവരുടെ പദ്ധതി. ഇവര്‍ക്ക് സൗജന്യ ചികിത്സ നല്‍കാമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്. 1985ല്‍ അഫ്ഗാന്‍ യുദ്ധത്തിന്റെ ദൈന്യത വെളിവാക്കി നാഷണല്‍ ജ്യോഗ്രഫി മാഗിന്റെ മുഖചിത്രമായി പ്രത്യക്ഷപ്പെട്ടതൊടെ ലോകശ്രദ്ധ നേടിയ ഈ അഫ്ഗാന്‍ യുവതിയെ ഇക്കഴിഞ്ഞ ഒക്ടോബര്‍ 26ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി പാകിസ്താനില്‍ അറസ്റ്റിലായതോടെയാണ് വീണ്ടും മാധ്യമശ്രദ്ധ നേടുന്നത്. ഇതേ തുടര്‍ന്ന്, 46കാരിയായ ഷര്‍ബത്തിന് 15 ദിവസം തടവും 1.1 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഇവരെ നാടുകടത്താനും പാകിസ്ഥാന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, ശിക്ഷ അനുഭവിച്ച ശേഷം കോടതി ഇവരെ നാടുകടത്തേണ്ടതില്ലെന്ന് വിധിച്ചെങ്കിലും പാകിസ്ഥാനില്‍ തുടരേണ്ടതില്ല എന്നായിരുന്നു ഇവരുടെ തീരുമാനം. പാകിസ്ഥാന്‍ ഷര്‍ബത്തിനെ നാടുകടത്താന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെ അഫ്ഗാന്‍ പ്രസിഡന്റ് അഷ്റഫ് ഗാനി ഇവരെ അഫ്ഗാനിസ്ഥാനിലേക്ക് ക്ഷണിക്കുകയും എല്ലാ സൗകര്യങ്ങളുമുള്ള ഫ്ളാറ്റ് വാഗ്ദാനം ചെയ്യുകയും ചെയ്തു. അഫ്ഗാനിസ്ഥാന്റെ നഷ്ടങ്ങളുടെയും പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും പ്രതീകമാണ് ഷര്‍ബത്ത് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. യുദ്ധം തകര്‍ത്ത അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ നിന്നുമുള്ള ഷര്‍ബത്തിന്റെ തീ പാറുന്ന നോട്ടം, നാഷണല്‍ ജ്യോഗ്രഫിയുടെ ക്യാമറാമാനായിരുന്ന സ്റ്റീവി മക്കാറിയായിരുന്നു പകര്‍ത്തിയത്. താന്‍ പകര്‍ത്തിയ ചിത്രത്തിലെ പെണ്‍കുട്ടിക്കായി 17 വര്‍ഷത്തെ അന്വേഷണമാണ് മക്കാറി നടത്തിയത്. ഒടുവില്‍ 2002ലാണ് ചിത്രത്തിലെ മുഖത്തിന്റെ ഉടമ ഷര്‍ബത്ത് ഗുലയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത്. അങ്ങനെയാണ് 'ലോകത്തെ വേട്ടയാടിയ പച്ചകണ്ണുകളുടെ ഉടമ' എന്നായിരുന്നു അവരുടെ വിശേഷണം ഇവര്‍ക്ക് ലഭിച്ചത്.