കത്തോലിക്കാ സഭയില്‍ വനിതാ പൗരോഹിത്യം അനുവദിക്കില്ലെന്ന് പോപ്പ് ഫ്രാന്‍സിസ്. ഇക്കാര്യത്തില്‍ സഭയുടെ നിലപാട് തന്റെ മുന്‍ഗാമിയും വിശുദ്ധനുമായ ജോണ്‍ രണ്ടാമന്‍ മാര്‍പാപ്പ വിശദീകരിച്ചിട്ടുള്ളതാണെന്നും ഈ നിലപാടില്‍ ഒരു വ്യത്യാസവുമുണ്ടാകില്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി. സ്വീഡന്‍ സന്ദര്‍ശനത്തിനുശേഷം റോമിലേക്ക് മടങ്ങവെ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഈ വിഷയത്തില്‍ തന്റെ അഭിപ്രായം മാര്‍പാപ്പ വ്യക്തമാക്കിയത്. സ്വീഡനില്‍ ലുഥറേന്‍ സഭാ ആസ്ഥാനത്ത് വനിതാ പുരോഹിതയാണ് മാര്‍പാപ്പയെ സ്വീകരിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ കത്തോലിക്കാ സഭയിലെ വനിതാ പൗരോഹ്യത്യത്തെ കുറിച്ച് ചോദിച്ചത്. വനിതാ പൗരോഹിത്യം നിഷേധിച്ചുകൊണ്ട് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പുറത്തിറക്കിയ ഉത്തരവ് നിലനില്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു. 1994ലാണ് ഇതുസംബന്ധിച്ച നിര്‍ദ്ദേശം ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ നല്‍കിയത്. കത്തോലിക്കാ പാരമ്പര്യത്തിനെതിരാണ് വനിതാ പൗരോഹിത്യമെന്ന് അദ്ദേഹം അതില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ സഭയുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. അതുതന്നെയാണ് ഇപ്പോഴും സഭയുടെ ചിന്താഗതിയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വ്യക്തമാക്കി. വനിതാ പൗരോഹിത്യത്തിന് ഒരു സാധ്യതയും കത്തോലിക്കാ സഭയിലില്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യത്തിന്, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കല്‍പനയില്‍ അങ്ങനെയൊന്നില്ലെന്നായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മറുപടി. വനിതാ പൗരോഹിത്യവുമായി ബന്ധപ്പെട്ട സഭയുടെ നിലപാടുകള്‍ കത്തോലിക്കാ വിശ്വാസമനുസരിച്ച് മാര്‍പാപ്പയുടെ അപ്രമാദിത്വത്തില്‍ അധിഷ്ഠിതമാണ്. വനിതാ പൗരോഹിത്യത്തിന് അനുകൂലമായ നിലപാടല്ല മുമ്പും ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചിട്ടുള്ളത്. യേശുക്രിസ്തു തന്റെ പ്രതിപുരുഷന്മാരായി ആണുങ്ങളെ മാത്രമാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന വിശ്വാസമാണ് കത്തോലിക്കരുടെ ഇടയില്‍ നിലനില്‍ക്കുന്നത്. എന്നാല്‍, പ്രാചീന കാലത്ത് വനിതാ ഡീക്കന്മാരുടെ പദവി സംബന്ധിച്ച് പഠിക്കാന്‍ ഓഗസ്റ്റില്‍ ഒരു സമിതിയെ ഫ്രാന്‍സിസ് മാര്‍പാപ്പ ചുമതലപ്പെടുത്തിയിരുന്നു. കുര്‍ബാന നിര്‍വഹിക്കാന്‍ അവകാശമില്ലാത്തവരാണ് ഡീക്കന്മാര്‍. എന്നാല്‍ മാമോദീസ നടത്തുന്നതിനും ശവസംസ്‌കാര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കുന്നതിനും ഇവര്‍ക്ക് അവകാശമുണ്ട്. ആദ്യകാലത്ത് അനുവദിച്ചിരുന്നെങ്കിലും പിന്നീട് ഡീക്കന്മാരാകുന്നതില്‍നിന്നും വനിതകളെ തടഞ്ഞിരുന്നു.