വ്യാജ തിരിച്ചറിയല്‍ രേഖകളുണ്ടാക്കി അനധികൃതമായി താമസിച്ചതിന്റെ പേരില്‍ പാകിസ്താനിൽ അറസ്റ്റിലായ അഫ്ഗാന്‍ പെണ്‍കുട്ടി ഷര്‍ബത് ഗുലയെ പാകിസ്താന്‍ വിട്ടയക്കും. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലാണ് ഷര്‍ബത്തിനെ വിട്ടയക്കാന്‍ തീരുമാനിച്ചത്. അവര്‍ക്ക് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയ ഉദ്യോഗസ്ഥരാണ് യഥാര്‍ഥ കുറ്റക്കാര്‍. അവര്‍ക്കെതിരെയാണ് നടപടിയെടുക്കേണ്ടതെന്നും പാക് ആഭ്യന്തര മന്ത്രി ചൗധരി നിസാര്‍ അലി ഖാന്‍ പറഞ്ഞു. ഷര്‍ബത് ഗുലയെ കഴിഞ്ഞ ആഴ്ചയിലാണ് ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി അറസ്റ്റ് ചെയ്തത്. ഷർബത്ത് ഗുലയെ കുറ്റവിമുക്തയാക്കുകയാണെങ്കിൽ അവർക്ക് പുറത്ത് പോകാനുള്ള താൽക്കാലിക വിസയും അനുവദിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. 1984ൽ സോവിയറ്റ് യൂണിയന്റെ അഫ്ഗാൻ അധിനിവേശകാലത്ത് വടക്കുപടിഞ്ഞാറൻ പാകിസ്താനിലെ ഒരു ക്യാമ്പിൽ വെച്ചാണ് ഫോട്ടോഗ്രാഫർ സ്റ്റീവ് മക്കറി ഗുലയുടെ ചിത്രം പകർത്തുന്നത്. ചിത്രത്തിലൂടെ അഫ്ഗാൻ മൊണാലിസ എന്ന പേരിൽ ഇവർ ഏറെ പ്രശസ്തയായിരുന്നു. അറസ്റ്റിലാകുമ്പോള്‍ ഷര്‍ബത്തിന്റെ വീട്ടില്‍ നിന്നും പാക് ഐ.ഡി കാര്‍ഡ് പൊലിസ് പിടിച്ചെടുത്തിരുന്നു. ഇത് ഇവര്‍ കൃത്രിമമായി ഉണ്ടാക്കിയിരുന്നതായി ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കണ്ടെത്തിയിരുന്നു.