മുത്വലാഖ് എതിര്‍ക്കപ്പെടേണ്ടതാണെന്നും ചര്‍ച്ചകള്‍ നടക്കേണ്ടത് വക്രീകരിക്കപ്പെട്ട ഈ നിയമം എന്നന്നേക്കുമായി തുടച്ചുനീക്കാനാണെന്നും കോണ്‍ഗ്രസ് നേതാവ് ടി. സിദ്ദിഖിന്റെ മുന്‍ ഭാര്യ നസീമാ ജമാലുദ്ദീന്‍. തന്റെ ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് നസീമ മുത്വലാഖിനെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്. ഇസ്‌ലാം വിരുദ്ധവും സ്ത്രീ വിരുദ്ധവുമായ ഇത്തരം ആചാരങ്ങള്‍ക്കെതിരെ പണ്ഡിത സമൂഹം ഉണര്‍ന്നു പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അവര്‍ വ്യക്തമാക്കി. ഇവിടെ ഇരകള്‍ക്ക് മതപരവും നിയപരവുമായ എല്ലാ ആനുകൂല്യങ്ങളും നിഷേധിക്കപ്പെടുന്നു. എല്ലാ മതാനുയായികള്‍ക്കും സ്വന്തം വിശ്വാസമനുസരിച്ച് മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ അവസരം അനുവദിക്കുന്നു എന്ന ഇന്ത്യന്‍ സെക്യുലറിസത്തിന്റെ സവിശേഷാധികാരവും ഇസ്‌ലാമിക നിയമപ്രകാരം ഒരു സ്ത്രീക്ക് കിട്ടേണ്ട നീതിയും ഒരുപോലെ നിഷേധിക്കപ്പെടുന്ന അവസ്ഥയും ഇത്തരം ത്വലാഖിലൂടെ നടപ്പിലാവുന്ന കാഴ്ചയും ഇന്ന് സര്‍വ സാധാരണമാണെന്നും നസീമ കൂട്ടിച്ചേര്‍ത്തു. താനടക്കം ഒരുപാട് പെണ്‍കുട്ടികളുടെ ജീവിതം വഴിയാധാരമാക്കിയതും ഇതേ മുത്വലാഖ് എന്ന ദുര്‍ഭൂതമാണ്. എനിക്കുണ്ടായിരുന്ന വിദ്യഭ്യാസവും പ്രതികരണശേഷിയും തച്ചുടക്കാന്‍ ശേഷിയുള്ളതായിരുന്നു ഈ അലിഖിത നിയമം. വളച്ചൊടിക്കപ്പെടുന്ന ഓരോ നിയമവും നഷ്ടപ്പെടുത്തുന്നത് നിഷ്‌കളങ്കരായ ഒരുപാട് പേരുടെ ജീവിതമാണന്നും നസീമ പറയുന്നു. വര്‍ഷങ്ങളോളം കൂടെ കഴിഞ്ഞ ഭാര്യയെ ഒരു ഫോണ്‍ കോളിലൂടെയോ അല്ലെങ്കില്‍ ഒരു പേപ്പര്‍ തുണ്ടിലൂടെയോ മൊഴി ചൊല്ലുന്നതിനെ മുത്വലാഖ് എന്ന ഓമനപ്പേരിലൂടെ ആധികാരികതയുണ്ടാക്കാന്‍ ശ്രമിക്കുന്നിടത്താണ് ഒരു കാടന്‍ നിയമം നടപ്പിലാക്കപ്പെടുന്നതെന്നും ഇക്കഴിഞ്ഞൊരു പെരുന്നാളില്‍ പുത്തനുടുപ്പിട്ട് സ്വന്തം പിതാവിന്റെ ഇടവും വലവും നിന്ന് ആഘോഷിക്കേണ്ട എന്റെ മക്കള്‍ പകരം മറ്റാരുടെയോ മക്കളുടെ കൂടെയുള്ളൊരു പിതാവിന്റെ ചിത്രം കണ്ട് കരഞ്ഞതും പെരുന്നാള്‍ ആഘോഷിക്കാതിരുന്നതുമടക്കം ഒട്ടനവധി വേദനകള്‍ സമ്മാനിച്ചതും ഇതേ മുത്വലാഖാണെന്നും നസീമ പറയുന്നു.