കേന്ദ്ര ടെക്‌സ്‌റ്റൈല്‍ മന്ത്രി സ്മൃതി ഇറാനിക്കെതിരായ വ്യാജ ബിരുദ കേസ് ഡല്‍ഹി പട്യാല കോടതി തള്ളി. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍, വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ച് സ്മൃതി ഇറാനി തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നായിരുന്നു പരാതി. കേസില്‍ സ്മൃതി ഇറാനിയെ വിളിച്ചുവരുത്തണമെന്ന പരാതിക്കാരുടെ വാദവും കോടതി തള്ളി. പരാതി ഉന്നയിക്കാന്‍ 11 വര്‍ഷത്തെ കാലതാമസം എടുത്തുവെന്നും ഡല്‍ഹി സര്‍വകാലാശാലയുടെ കൈവശം യഥാര്‍ത്ഥ രേഖകള്‍ ഇല്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് തള്ളിയത്. സ്മൃതി ഇറാനിയെ അനാവശ്യമായി ഉപദ്രവിക്കുക മാത്രമാണ് പരാതിക്കാരന്റെ ലക്ഷ്യം. കേന്ദ്രമന്ത്രി ആയിരുന്നില്ലെങ്കില്‍ അവര്‍ക്കെതിരെ ഇൗ പരാതി ഉന്നയിക്കില്ലായിരുന്നുവെന്നും കോടതി പറഞ്ഞു. 2004ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷനു നല്‍കിയ സത്യവാങ്മൂലത്തില്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്നും 1996ല്‍ ബിഎ ബിരുദം നേടിയെന്നാണ് സ്മൃതി അവകാശപ്പെട്ടത്. 2011ലെ രാജ്യസഭ തിരഞ്ഞെടുപ്പില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പക്ഷെ, വിദ്യാഭ്യാസ യോഗ്യത ഡല്‍ഹി സര്‍വകലാശാലയുടെ ബികോം ഒന്നാം വര്‍ഷ ബിരുദം പൂര്‍ത്തിയാക്കിയെന്നാണ് വ്യക്തമാക്കിയത്. എന്നാല്‍, 2014 ലോക്സഭ തിരഞ്ഞെടുപ്പില്‍ യോഗ്യത ബികോം ബിരുദമായി മാറി. വിദ്യാഭ്യാസ യോഗ്യതയിലെ ഈ വൈരുദ്ധ്യങ്ങള്‍ ചൂണ്ടിക്കാട്ടി സ്വതന്ത്ര എഴുത്തുകാരനായ അഹ്മദ് ഖാന്‍ ആണ് കേസ് നല്‍കിയിരുന്നത്. സ്മൃതി ഇറാനിയുടെ ബിരുദം സംബന്ധിച്ച രേഖകള്‍ ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ലെന്നായിരുന്നു നേരത്തെ ഡല്‍ഹി സര്‍വകലാശാല കോടതിയെ അറിയിച്ചിരുന്നത്. സ്മൃതിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ സംബന്ധിച്ച രേഖകള്‍ ഹാജരാക്കണമെന്ന് നേരത്തെ കോടതി ഡല്‍ഹി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. രേഖകള്‍ കണ്ടെത്താനായില്ലെന്നും വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ഉണ്ടെന്നുമായിരുന്നു ഇതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ മറുപടി.