2015ല്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് ഇന്ത്യയില്‍ ഭീതിദമായി ഉയര്‍ന്നെന്ന് ലാന്‍സെറ്റിന്റെ പഠന റിപ്പോര്‍ട്ട്. ലണ്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ ജേര്‍ണലാണ് ലാന്‍സെറ്റ്. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ മരണ നിരക്ക് 2015ല്‍ കുത്തനെ ഉയര്‍ന്നെന്നാണ് ലാന്‍സെറ്റ് മെഡിക്കല്‍ ജേര്‍ണലിന്റെ പഠനം ചൂണ്ടി കാണിക്കുന്നത്. രാജ്യം ക്ഷയത്തിന്റേയും പ്രസവമരണങ്ങളുടേയും കാര്യത്തില്‍ വളരെ നിരാശാജനകമായാണ് മുന്നോട്ട് നീങ്ങുന്നതെന്നും ലാന്‍സെറ്റ് കുറ്റപ്പെടുത്തുന്നു. ആഗോള അസുഖ ദുരിതങ്ങളെ കുറിച്ചുള്ള പഠനമാണ് ലാന്‍സെറ്റ് പ്രസിദ്ധീകരിച്ചത്. ലോകത്തിലെ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ചുള്ള പഠനത്തിലാണ് ഇന്ത്യയിലെ കുട്ടികളുടെ മരണത്തെ കുറിച്ച് പരാമര്‍ശമുള്ളത്. ഒരു മില്യണില്‍(10 ലക്ഷം) അധികം കുട്ടികള്‍ 2015ല്‍ മരിച്ചുവെന്നാണ് ലാന്‍സെറ്റ് രേഖപ്പെടുത്തുന്നത്. ഹൃദയ രക്തധമിനികളെ ബാധിക്കുന്ന അസുഖമാണ് ഇന്ത്യയിലെ മരണനിരക്ക് ഉയരാന്‍ കാരണമെന്നും പഠനം സൂചിപ്പിക്കുന്നു. മേഖലയിലെ പല രാജ്യങ്ങളും പക്ഷാഘാതം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതില്‍ വിചാരിച്ചതിലും വേഗം മുന്നേറിയെന്നും ലാന്‍സെറ്റ് പറയുന്നു. ഇന്ത്യയും പാകിസ്താനും അടക്കം രാജ്യങ്ങളാണ് ഈ മേഖലയില്‍ ഇക്കാര്യത്തില്‍ മുന്നിട്ട് നിന്നത്. എന്നാല്‍ ക്ഷയത്തിന്റെ കാര്യത്തില്‍ ഇന്ത്യ വിചാരിച്ചതിലും വളരെ പിന്നോക്കം പോയെന്നും ലാന്‍സെറ്റ് കുറ്റപ്പെടുത്തുന്നു. ബംഗ്ലാദേശാണ് ഇക്കാര്യത്തില്‍ ഏറ്റവും പിന്നോക്കം പോയതെന്നും ലാന്‍സെറ്റ് ചൂണ്ടി കാണിക്കുന്നു. കുട്ടികളുടെ മരണ കാര്യത്തില്‍ ഏഷ്യ പസഫിക് മേഖലയിലെ പല രാജ്യങ്ങളും പിന്നോക്കം പോയെന്ന് പറയുന്ന ലാന്‍സെറ്റ് പഠനം ഇന്ത്യയില്‍ റെക്കോര്‍ഡ് വര്‍ധനയാണ് മരണ നിരക്കില്‍ ഉണ്ടായതെന്നും ചൂണ്ടി കാണിക്കുന്നു. 5 വയസില്‍ താഴെയുള്ള 1.3 മില്യണ്‍ കുഞ്ഞുങ്ങളാണ് 2015ല്‍ ഇന്ത്യയില്‍ മരിച്ചുവീണതെന്നും ലാന്‍സെറ്റ് പഠനം സൂചിപ്പിക്കുന്നു. പ്രസവശേഷമുള്ള അപകടങ്ങളും മരണവും ഇന്ത്യയില്‍ വര്‍ധിക്കുന്നുവെന്നും ഇക്കാര്യത്തില്‍ ബംഗ്ലാദേശ് വിചാരിച്ചതിലും മികച്ച പുരോഗതി നേടിയെന്നും പറയുന്നു.