ഗര്‍ഭച്ഛിദ്രം നിയമം മൂലം നിരോധിക്കാനുള്ള നീക്കത്തില്‍ നിന്ന് പോളണ്ട് സര്‍ക്കാര്‍ പിന്മാറുന്നു. സ്ത്രീകളുടെ വ്യാപക പ്രതിഷേധത്തെ തുടര്‍ന്ന് ഭരണകസക്ഷിയായ ലോ ആന്റ് ജസ്റ്റിസ് (പി.ഐ.എസ്) പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ നിരോധനത്തിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണിത്. പ്രമേയത്തിനനുകൂലമായി വോട്ടുചെയ്യണമെന്ന പാര്‍ലമെന്ററി കാര്യ സമിതിയുടെ നിര്‍ദേശം ഇവര്‍ തള്ളി. പ്രമേയം പരിശോധിച്ച മനുഷ്യവകാശ കമ്മീഷന്‍ പ്രമേയത്തിനെതിരായ പ്രതിഷേധങ്ങളെ തുടര്‍ന്ന് ഈ ബില്ല് പാര്‍ലമെന്റ് തള്ളിയതായി അറിയിച്ചു. ഗര്‍ഭച്ഛിദ്രം നിയമം മൂലം നിരോധിക്കാനുള്ള നീക്കത്തിനെതിരെ തിങ്കളാഴ്ചയായിരുന്നു പോളണ്ടില്‍ സ്ത്രീകളുടെ പ്രതിഷേധം നടന്നത്. ലക്ഷക്കണക്കിന് സ്ത്രീകളാണ് സര്‍ക്കാര്‍ നീക്കത്തിനെതിരേ പണിമുടക്കി പ്രകടനം നടത്തിയത്. ജീവനക്കാര്‍ ജോലിക്കെത്താതിരുന്നതിനേത്തുടര്‍ന്ന് രാജ്യത്തെ 60 നഗരങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളും സര്‍വകലാശാലകളും സ്‌കൂളുകളും തിങ്കളാഴ്ച പ്രവര്‍ത്തിച്ചില്ല. കറുത്ത തിങ്കള്‍ (ബ്ലാക്ക് മണ്‍ഡേ) എന്ന പേരില്‍ അരങ്ങേറിയ പ്രതിഷേധത്തില്‍ സ്ത്രീകള്‍ കറുത്ത വസ്ത്രങ്ങളണിഞ്ഞാണ് പ്രകടനങ്ങള്‍ക്കെത്തിയത്. പ്രത്യുല്‍പാദനാവകാശങ്ങള്‍ ഹനിക്കുന്നതായി ആരോപിച്ചാണ് കറുത്ത വസ്ത്രങ്ങള്‍ അണിയാന്‍ സ്ത്രീകള്‍ തീരുമാനിച്ചത്. കത്തോലിക്കാ മതത്തില്‍ അധിഷിഠിതമായ ഭരണസംവിധാനമാണ് പോളണ്ടില്‍ ഗര്‍ഭച്ഛിദ്രം പോലുള്ള വിഷയങ്ങളില്‍ കടുത്ത രീതികള്‍ അവലംബിക്കുന്നത്. യൂറോപ്പില്‍ത്തന്നെ ഏറ്റവും കര്‍ശനമായ നിയമങ്ങളാണ് ഗര്‍ഭച്ഛിദ്ര വിഷയത്തില്‍ ഈ രാജ്യത്ത് നിലവിലുള്ളത്. എന്നാല്‍ ജനങ്ങള്‍ ഈ നിയമങ്ങളില്‍ അസംതൃപ്തരാണെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്. കടുത്ത പ്രതിഷേധങ്ങളേത്തുടര്‍ന്ന് 1993ല്‍ നിയമത്തില്‍ നേരിയ ഇളവ് അനുവദിച്ചിരുന്നു. ഗര്‍ഭിണിയായ സ്ത്രീയുടെ ജീവന് ഭീഷണിയാകുന്ന ഘട്ടത്തിലോ ഭ്രൂണത്തിന് കാര്യമായ തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടാലോ, ബലാത്സംഗം മൂലമോ രക്തബന്ധമുള്ളവരില്‍ നിന്നോ ഗര്‍ഭിണിയായാലോ ഗര്‍ഭച്ഛിദ്രം അനുവദിക്കാമെന്നായിരുന്നു ഭേദഗതി. എന്നാല്‍ ഇവ ഇല്ലാതാക്കിക്കൊണ്ട് എല്ലാവിധത്തിലുമുള്ള ഗര്‍ഭച്ഛിദ്രങ്ങളും നിരോധിക്കാനായിരുന്നു സര്‍ക്കാരിന്റെ പുതിയ നീക്കം. ഗര്‍ഭച്ഛിദ്രം ആവശ്യപ്പെടുന്ന സ്ത്രീയ്ക്കും ചെയ്യാന്‍ സഹായിക്കുന്ന ഡോക്ടര്‍ക്കും അഞ്ചു വര്‍ഷം ജയില്‍ ശിക്ഷ വിഭാവനം ചെയ്യുന്നതായിരുന്നു ഈ നിയമം.