തലവരിപ്പണം വാങ്ങിയെന്ന് ജയിംസ് കമ്മിറ്റി കണ്ടെത്തിയാല്‍ പ്രവേശനം റദ്ദാക്കുന്നത് അടക്കമുള്ള കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. സ്വന്തംനിലക്ക് പ്രവേശം നടത്തിയ കണ്ണൂർ, കരുണ, കെ.എം.സി.റ്റി എന്നീ മൂന്ന് മെഡിക്കൽ കോളജുകള്‍ക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും മന്ത്രി ശൈലജ നിയമസഭയെ അറിയിച്ചു. സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ തലവരിപ്പണം വാങ്ങുന്നു എന്നത് ഒരു യാഥാർഥ്യമായിരിക്കാം. തെളിവുണ്ടെങ്കിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കും. ഇതുവരെ ലഭിച്ച പരാതികൾ ജയിംസ് കമ്മിറ്റി പരിശോധിച്ചു വരികയാണ്. തലവരിപ്പണം തടയാന്‍ മുഖ്യമന്ത്രി നടപടി പ്രഖ്യാപിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. സ്വാശ്രയ കോളജുകള്‍ തലവരിപ്പണം വാങ്ങുന്നതു സംബന്ധിച്ച ആരോപണം വിജിലന്‍സ് പരിശോധിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളില്‍ വന്ന കാര്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിക്കാനാണ് തീരുമാനം. പരിയാരം മെഡിക്കല്‍ കോളജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതോടെ അടുത്ത വര്‍ഷം ഫീസ് കുറയുമെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു.