ഗര്‍ഭച്ഛിദ്രം നടത്താന്‍ സ്ത്രീക്ക് അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. ശാരീരികപ്രശ്‌നങ്ങളോ വ്യക്തമായ കാരണങ്ങളോ ഇല്ലാതെ തന്നെ സ്ത്രീക്ക് ഗര്‍ഭച്ഛിദ്രത്തിനുള്ള പൂര്‍ണ സ്വതന്ത്ര്യം ഉണ്ടെന്ന് കോടതി വ്യക്തമാക്കി.കുഞ്ഞിന്റെയോ അമ്മയുടെ ജീവനു ഭീഷണിയുണ്ടെങ്കില്‍, 20 ആഴ്ചകള്‍ക്കുള്ളില്‍ മെഡിക്കല്‍ വിദഗ്ദ്ധരുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ നിലവില്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ സാധിക്കുകയുള്ളൂ. ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി വേണമെന്ന ആവശ്യം ഉന്നയിച്ച് ഒരു തടവുകാരി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഗര്‍ഭിണിയാണെന്നും എന്നാല്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതിനാല്‍ ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നല്‍കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി. ഗര്‍ഭച്ഛിദ്രം പ്രാഥമിക അവകാശത്തിനു കീഴില്‍ വരുമെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി തനിക്കു വേണ്ടെന്നു തോന്നിയാല്‍ 20 ആഴ്ചയ്ക്കുള്ളില്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം സ്ത്രീക്കു നല്‍കണമെന്നും അഭിപ്രായപ്പെട്ടു. ഗര്‍ഭധാരണം സ്ത്രീയെ ശാരീരികമായി മാത്രമല്ല, മാനസികമായും സ്വാധീനിക്കുന്ന അവസ്ഥയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനാല്‍, 1971ലെ ഗര്‍ഭച്ഛിദ്ര നിയമം സ്ത്രീകളുടെ മാനസികാവസ്ഥ കൂടി പരിഗണിക്കുന്ന തരത്തില്‍ ഭേദഗതി ചെയ്യണമെന്നും നിര്‍ദ്ദേശിച്ചു.