സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
അന്തര്‍ദേശീയം

പിവി സിന്ധു ബാറ്റ്മിന്റണ്‍ ഫൈനലില്‍

വിമെന്‍ പോയിന്‍റ് ടീം

വനിതകളുടെ ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ പി.വി. സിന്ധുവാണ് ഇന്ത്യയുടെ രണ്ടാമത്തെ മെഡലുറപ്പിച്ചത്. സെമിഫൈനലില്‍ ജപ്പാന്റെ നൊസോമി ഒക്കാമുറയെ തോല്‍പ്പിച്ച് സിന്ധു ഫൈനലില്‍ പ്രവേശിച്ചു. ഇതോടെ ഈയിനത്തില്‍ സ്വര്‍ണ്ണ മെഡലോ വെള്ളി മെഡലോ ഇന്ത്യക്ക് ഉറപ്പായി.

ലോക ആറാം നമ്പര്‍ താരത്തെ രണ്ട് സെറ്റ് മാത്രം നീണ്ട് നിന്ന പോരാട്ടത്തില്‍ തകര്‍ത്താണ് സിന്ധുവിന്റെ മുന്നേറ്റം. സ്‌കോര്‍: 21-19, 21-10. ഫൈനലില്‍ സ്‌പെയിനിന്റ കരോലിനാ മരിനാണ് സിന്ധുവിന്റെ എതിരാളി. സെമിയില്‍ ചൈനയുടെ ലി ഷുറേയിയെ തകര്‍ത്താണ് മരിന്‍ ഫൈനലിലെത്തിയത്.

ഒളിമ്പിക്‌സിലുടനീളം തുടര്‍ന്ന തകര്‍പ്പന്‍ ഫോം സെമിയിലും ആവര്‍ത്തിച്ചാണ് സിന്ധു ഫൈനലിലേക്ക് മുന്നേറിയത്. ഡ്രോപ്പ് ഷോട്ടുകളാലും സൂ്പ്പര്‍ സ്മാഷുകളാലും ക്രോസ് കോര്‍ട്ട് ഷോട്ടുകളാലും തന്നെക്കാള്‍ ഉയര്‍ന്ന റാങ്കുകാരിയായ ജപ്പാന്‍ താരത്തെ മത്സരത്തിലുടനീളം സിന്ധു വലച്ചു.

സിന്ധുവിന്റെ തകര്‍പ്പന്‍ കളിക്ക് മറുപടിയില്ലാതെ പലപ്പോഴും  നിസ്സഹായകയാകുന്ന ജപ്പാന്‍ താരത്തെയാണ് റിയോയിലെ ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ കണ്ടത്. ആദ്യ ഗെയിമില്‍ ഏതാണ്ട ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു.

സിന്ധുവിന്റെ സര്‍വ്വീസോടെയാണ് മത്സരം തുടങ്ങിയത്. എന്നാല്‍ ആദ്യ പോയന്റ് നേടിയത് ജപ്പാന്‍ താരമാണ്. തുടര്‍ന്ന ലീഡ് പിടിച്ചെടുത്ത സിന്ധു അത് അവസാനം വരെ തുടര്‍ന്നു. ആദ്യ ബ്രേക്കിന് പിരിയുമ്പോള്‍ സിന്ധു 11-6ന് മുന്നിട്ട് നില്‍ക്കുകയായിരുന്നു.

പിന്നീട് തിരിച്ചടിച്ച ജപ്പാന്‍ താരം ഒരു ഘട്ടത്തില്‍ പോയന്റ് 19-18 എന്ന നിലയിലെത്തിച്ചു. പതറാതെ കളിച്ച സിന്ധു ഒന്നാന്തരമൊരു ഡ്രോപ്പ് ഷോട്ടിലൂടെ പോയന്റ് 20-18 എന്ന നിലയിലാക്കി. ഗെയിം സ്വന്തമാക്കാന്‍ ഒരു പേയന്റ് മാത്രം അകലെ.

ജപ്പാന്‍ താരം ഒരു പോയന്റ് നേടി ഒരുതവണ ഗെയിം സേവ് ചെയ്‌തെങ്കിലും 21-19ന് ഒടുവില്‍ ആദ്യ ഗെയിം സിന്ധുവിനൊപ്പം നിന്നു. ഗെയിമിന്റെ തുടക്കത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണ് മുന്നേറിയത്.

ബ്രേക്കിന് പിരിയുമ്പോള്‍ പോയന്റ് നില 11-9. അവിടുന്നങ്ങോട്ട് സിന്ധുവിന്റെ അപ്രമാധിത്വമായിരുന്നു കോര്‍ട്ടില്‍. ജപ്പാന്‍ താരത്തെ കാഴ്ചക്കാരിയാക്കി പോയന്റുകള്‍ നേടി മുന്നേറിയ സിന്ധു ഒടുവില്‍ 21-10ന് ഗെയിമും മാച്ചും സ്വന്താക്കി ഫൈനലിലേക്ക്.

ഫൈനല്‍ പ്രവേശനത്തോടെ പുതിയ ചരിത്രം രചിച്ചിരിക്കുകയാണ് ലോക പത്താം നമ്പര്‍ താരമായ സിന്ധു. ഒളിംപിക്‌സ് ബാഡ്മിന്റണില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ഇന്ത്യന്‍ വനിത എന്ന നേട്ടം ഇതോടെ സിന്ധുവിന് സ്വന്തമായി.

മാത്രവുമല്ല, ഒരു ഇന്ത്യന്‍ വനിതയുടെ ഏറ്റവും മികച്ച മെഡല്‍ നേട്ടവും ഇതോടെ സിന്ധുവിന്റെ പേരിലാവും. ലണ്ടന്‍ ഒളിംപിക്‌സില്‍ വെങ്കലം നേടിയ സൈനയുടെ പ്രകടനമാണ് ഒരു വനിതാ ബാഡ്മിന്റണ്‍ താരത്തിന്റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. റിയോയില്‍ ഫൈനലിലെത്തിയതോടെ സിന്ധു ഇത് മറികടക്കുമെന്ന് ഉറപ്പായി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും