ഒറ്റ ക്ലിക്കിൽ ചോറ്റുപാത്രത്തിൽ ചൂടോടെ ഉച്ചഭക്ഷണമെത്തിക്കുന്ന കുടുംബശ്രീയുടെ "ലഞ്ച് ബെൽ' എല്ലാ ജില്ലകളിലുമെത്തും. തിരുവനന്തപുരത്ത് ആരംഭിച്ചത് ഒരു മാസത്തിനകം സംസ്ഥാനത്താകെ വ്യാപിപ്പിക്കും. കുടുംബശ്രീയുടെ ഓൺലൈൻ ആപ്പായ "പോക്കറ്റ് മാർട്ട്' വഴി ഭക്ഷണം ഓർഡർ ചെയ്യാം. കുടുംബശ്രീ തന്നെ വിതരണം ചെയ്യും. സ്റ്റീൽ പാത്രത്തിലെത്തിക്കുന്ന ഭക്ഷണം നിശ്ചിത സമയത്തിനുള്ളിൽ കഴിച്ച് പാത്രം തിരികെ നൽകണം. പിന്നീടെത്തി പാത്രങ്ങൾ തിരികെ വാങ്ങും. രാവിലെ ഏഴുവരെ ഭക്ഷണം ഓർഡർ ചെയ്യാം. ഉച്ചയോടെ ഭക്ഷണം തീൻ മേശയിലെത്തും. കേന്ദ്രീകൃത അടുക്കളകളിൽനിന്നാണ് തയ്യാറാക്കി നൽകുക. നിലവിൽ ഉച്ചയൂണ് മാത്രമാണ്. വെജ് ഊണിന് 70 രൂപയും നോൺ വെജ് ഊണിന് 109 രൂപയുമാണ് വില. ബജറ്റ് മീൽ, പ്രീമിയം മീൽ എന്നിങ്ങനെ രണ്ട് അളവിലുണ്ട്. ഉച്ചഭക്ഷണത്തിനൊപ്പം കഷ്‌ണങ്ങളാക്കിയ പഴങ്ങൾ നൽകാനും ഉദ്ദേശിക്കുന്നുണ്ട്. ഒരു മാസംവരെ മുൻകൂട്ടി പണമടച്ച് ബുക്ക് ചെയ്യാനും സൗകര്യമുണ്ട്. കാറ്ററിങ് പരിശീലനം നൽകുന്ന കുടുംബശ്രീയുടെ ഐഫ്രത്തിന്റെ കീഴിലാണ് ഓൺലൈൻ ഡെലിവറിക്കായുള്ള പരിശീലനം. ഇരുചക്ര വാഹനം സ്വന്തമായുള്ള ലൈസൻസുള്ള കുടുംബശ്രീ അംഗങ്ങളേയും കുടുംബാംഗങ്ങളേയും തെരഞ്ഞെടുക്കും. തൃശൂർ ജില്ലയിൽ രണ്ടാഴ്ചയ്‌ക്കുള്ളിൽ ലഞ്ച് ബെൽ ആരംഭിക്കും. മാടക്കത്തറയിലെ അന്നശ്രീ ഫുഡ് പ്രൊഡക്ഷൻ യൂണിറ്റ് ആൻഡ് റിസർച്ച് സെന്ററിലാണ് ഭക്ഷണം പാകം ചെയ്യുക. ഗുരുവായൂരും ആരംഭിക്കും. സ്‌ത്രീകൾക്ക് കൂടുതൽ തൊഴിലവസരങ്ങളുണ്ടാക്കുകയാണ് ലക്ഷ്യം. ശ്രദ്ധിക്കണേ... പകൽ 12ന് മുമ്പ് ഓർഡർ ചെയ്യണം നഗരത്തിന്റെ 10 കിലോമീറ്റർ പരിധിക്കുള്ളിലാണ് ആദ്യം രണ്ടിന് ശേഷം ലഞ്ച് ബോക്‌സ് തിരികെ കൊണ്ടുപോകാൻ ആളെത്തും. പാത്രങ്ങൾ മൂന്നുഘട്ടമായി ഹൈജീൻ വാഷ് ചെയ്യും. സ്ഥിരമായി ഭക്ഷണം വാങ്ങുന്നയാൾക്ക് ഒരേ ലഞ്ച് ബോക്‌സ് നൽകും. ഊണിനൊപ്പം ചിക്കൻ, ബീഫ്, ഓംലെറ്റ്. പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിക്കും