ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ അപകീർത്തിക്കേസ് ഫയൽചെയ്‌തു. ബിജെപിയിൽ ചേരാൻ മൂന്നുതവണ ചർച്ചയും ഡൽഹിയിലെ ഹോട്ടലിൽ കൂടിക്കാഴ്‌ചയും നടത്തിയെന്നതുൾപ്പെടെ ശോഭയുടെ വ്യാജ ആരോപണങ്ങൾ അപകീർത്തിയുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി(രണ്ട്)യിലാണ് ക്രിമിനൽ ഹർജി നൽകിയത്. ഹർജി 22ലേക്ക് മാറ്റി. ഇ പി ജയരാജനുവേണ്ടി അഡ്വ. എം രാജഗോപാലൻ നായർ, അഡ്വ. പി യു ശൈലജൻ എന്നിവർ ഹാജരായി. ഏപ്രിൽ 26ന് നൽകിയ പ്രസ്‌താവനയിലൂടെയും 28ന് രണ്ട് മാധ്യമങ്ങൾക്കു നൽകിയ അഭിമുഖത്തിലൂടെയും അപകീർത്തിയുണ്ടാക്കിയെന്നാണ് കേസ്. പ്രസ്‌താവന നിരുപാധികം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നേരത്തേ ശോഭാ സുരേന്ദ്രന് വക്കീൽനോട്ടീസ് അയച്ചിരുന്നു.