സാഹിത്യലോകത്തുണ്ടായിരുന്ന ആണധികാരത്തെ ധിക്കരിച്ച് സാഹിത്യത്തെ പിടിച്ചുവാങ്ങിയ എഴുത്തുകാരിയാണ് മാധവിക്കുട്ടിയെന്ന് കെ ആർ മീര. പുന്നയൂർക്കുളം സാഹിത്യ സമിതി ഏർപ്പെടുത്തിയ പ്രഥമ മാധവിക്കുട്ടി പുരസ്‌കാരം മന്ത്രി ആർ ബിന്ദുവിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അവർ. തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട പുരസ്‌കാരവും ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തുന്ന പുരസ്‌കാരവും ഇതുതന്നെയാണെന്ന് മീര പറഞ്ഞു. മതത്തിന്റെ പേരിലായാലും സാഹിത്യത്തിന്റെ പേരിലായാലും കമലാസുരയ്യ എന്ന പേര് എടുത്തുമാറ്റാൻ നമുക്ക് അവകാശമില്ല. പുന്നയൂർക്കുളത്ത് ആയതുകൊണ്ട് മാത്രമാണ് പുരസ്‌കാരത്തിൽ മാധവിക്കുട്ടി പുരസ്‌കാരം എന്നു പറയുമ്പോൾ താനും ആ പേര് ഉപയോഗിക്കുന്നതെന്നും അവർ പറഞ്ഞു. 25,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. സാംസ്കാരിക സമ്മേളനവും മന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. പുന്നയൂർക്കുളം സാഹിത്യ സമിതി പ്രസിഡന്റ് കെ ബി സുകുമാരൻ അധ്യക്ഷനായി. എൻ കെ അക്ബർ എംഎൽഎ, ഡോ. സുഷമ, ജാസ്മിൻ ഷഹീർ, ഉമ്മർ അറയ്‌ക്കൽ, രാജേഷ് കടാംപുള്ളി, പി ഗോപാലൻ, സജീവ് കരുമാലിക്കൽ, ഷാജൻ വാഴപ്പുള്ളി എന്നിവർ സംസാരിച്ചു.