നവമാധ്യമങ്ങളിലൂടെ നടത്തുന്ന വ്യക്തിഹത്യയും വ്യാജ പ്രചാരണങ്ങളും യുഡിഎഫ് അവസാനിപ്പിക്കണമെന്നും ഇവയ്‌ക്കെതിരെ നിയമനടപടിയെടുക്കുമെന്നും വടകര ലോക്‌സഭ മണ്ഡലം സ്ഥാനാർഥി കെ കെ ശൈലജ ടീച്ചർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. വ്യാജ പ്രചാരണം യുഡിഎഫ് സ്ഥാനാർഥി അറിയാതെയാണെന്നത് വിശ്വസിക്കാനാവില്ല. അഭിമുഖത്തിൽ പറയുന്ന കാര്യങ്ങൾ തെറ്റായി പ്രചരിപ്പിക്കുന്നു. ഒന്നിനുപിറകെ ഒന്നായി വ്യാജ പ്രചാരണം നടത്തുന്നു. സാമുദായിക നേതാക്കളുടെ ലെറ്റർപാഡ് പോലും വ്യാജമായി ഉണ്ടാക്കുന്നു. ഇതൊക്കെ യുഡിഎഫ് സ്ഥാനാർഥി അറിയാതെയാണെന്ന് പറയുന്നത് വിശ്വസനീയമല്ല. ഇത്തരം പ്രചാരണം നിരുത്സാഹപ്പെടുത്താൻ സ്ഥാനാർഥി തയ്യാറാവുന്നില്ല. എ പി അബൂബക്കർ മുസ്ലിയാരുടെ ലെറ്റർപാഡ് വ്യാജമായി നിർമിച്ചുപോലും തെറ്റായ പ്രചാരണം നടത്തി. ഒരു ആത്മീയ നേതാവിന്റെ ലെറ്റർപാഡാണ് വ്യാജമായി നിർമിച്ചത്. ആത്മീയ നേതാക്കൾ പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന് വരുത്തുകയാണ് ലക്ഷ്യം. ഇത് വിശ്വാസികൾ മനസ്സിലാക്കും. ഇതിനെതിരെ നിയമ നടപടിയെടുക്കുമെന്ന് അദ്ദേഹത്തിന്റെ ഓഫീസും വ്യക്തമാക്കിയിട്ടുണ്ട്. യുഡിഎഫ് സ്ഥാനാർഥിയും അവരുടെ സൈബർ വിങ്ങുമാണ് വ്യാജപ്രചരണം നടത്തുന്നത്. ഇതുസംബന്ധിച്ച് ചൊവ്വാഴ്‌ച തെരഞ്ഞെടുപ്പ് കമീഷനും വരണാധികാരിക്കും പരാതി നൽകും.