കാളികാവ് ഉദരംപൊയിലിൽ രണ്ടു വയസുകാരി ഫാത്തിമ നസ്റിൻ മരിച്ചത് ക്രൂരമായ മർദനമേറ്റതിനാലാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. വാരിയെല്ല് തകർന്ന് ആന്തരികാവയവങ്ങൾക്കുണ്ടായ മുറിവും തലയിലെ രക്തശ്രാവവുമാണ് കുഞ്ഞിന്റെ മരണത്തിന് കാരണമെന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ഫോറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ്‌ശങ്കർ തയാറാക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി. കുഞ്ഞിന്റെ ശീരത്തിൽ പഴക്കമേറിയതും പുതിയതുമായി എഴുപതിലധികം മുറിവുകൾ ഉണ്ട്. രഹസ്യ ഭാഗങ്ങളിലും സാരമായ മുറിവുകളുണ്ട്. ഇതിൽ പലതും പത്ത് ദിവസത്തിനു മുമ്പാണ്ടായതാണ്. മുറിവുകളും പാടുകളും നിരന്തരം ക്രൂര മർദനമേറ്റതിന് തെളിവായി. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ഞായറാഴ്‌ച നിലമ്പൂർ ആശുപത്രിയിൽ എത്തിച്ചത്. മരണം സ്ഥിരീകരിച്ചതോടെയാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിച്ചത്. നടപടികൾ പൂർത്തിയാക്കി തിങ്കളാഴ്ച്ച പകൽ 3.30ന് ആരംഭിച്ച പോസ്റ്റ്മോർട്ടം ഏഴുമണിയോടെയാണ് അവസാനിച്ചത്. പിതാവ് മുഹമ്മദ് ഫായിസ് പൊലീസ് കസ്റ്റഡിയിലാണ്. പോക്സോ കേസിൽ പ്രതിയായ ഇയാൾക്കെതിരെ മഞ്ചേരി കോടതി വിധി പറയാനിരിക്കെയാണ് സ്വന്തം മകളെ കൊലപ്പെടുത്തിയ കേസിൽ പിടിയിലാകുന്നത്.