ആദിവാസി ഊരുകളില്‍ സന്ദര്‍ശനം നടത്തി സംസ്ഥാന വനിതാ കമീഷന്‍ അംഗങ്ങള്‍. മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. പോത്തുകല്ല് പഞ്ചായത്തിലെ അപ്പന്‍കാപ്പ് ആദിവാസി ഊരില്‍ വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. സൗകര്യങ്ങള്‍ പരിശോധിച്ചും ഊരുനിവാസികളോട് സംസാരിച്ചും കോളനിയിലെ സ്ഥിതിഗതികള്‍ വിലയിരുത്തി. പുതപ്പ്, ടോര്‍ച്ച്, ഫ്ലാസ്‌ക് എന്നിവയടങ്ങിയ കിറ്റ് ഊരുനിവാസികള്‍ക്ക് നല്‍കി. 72 വയസ്സുള്ള മാതിയുടെ വീടാണ് ആദ്യം സന്ദര്‍ശിച്ചത്. അങ്കണവാടി കുട്ടികളുമായും സംഘം സംവദിച്ചു. കുടുംബശ്രീയുടെ "സ്‌നേഹിത' ഹെല്‍പ്പ് ഡെസ്‌ക്കിന്റെ മിനി സബ് സെന്റര്‍ സേവനം മലയോര മേഖലയിൽ ലഭ്യമാക്കാന്‍ സര്‍ക്കാരിന് ശുപാര്‍ശ നല്‍കുമെന്ന് സംസ്ഥാന വനിതാ കമീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. പോത്തുകല്ല് പഞ്ചായത്തിലെ അപ്പന്‍കാപ്പ് ആദിവാസി ഊര് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ. ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകള്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക്കിന്റെ സേവനം ജില്ലാ ആസ്ഥാനത്താണ് നിലവില്‍ ലഭിക്കുന്നത്. ആദിവാസി മേഖലയില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ക്ഷേമപദ്ധതികളുടെ വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കും. പട്ടികവര്‍ഗ മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദേശങ്ങളും സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും. സിക്കിള്‍സെല്‍ അനീമിയ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ചവര്‍ ഊരിലുണ്ട്. ഇവര്‍ക്കുള്ള സാമ്പത്തിക സഹായത്തോടൊപ്പം അവരെ പരിചരിക്കുന്നവര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യം പ്രഖ്യാപിച്ചിട്ടുണ്ട്. സന്ദര്‍ശനം നടത്തിയ വീടുകളില്‍ രോഗിയെ പരിചരിക്കുന്നവര്‍ക്ക് ഈ ആനുകൂല്യം ലഭിച്ചിട്ടില്ലെന്ന് മനസ്സിലായി. അത് പട്ടികവര്‍ഗ വികസന വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തും. മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നതിന് വനിതാ കമീഷന്‍ 11 ജില്ലകളില്‍ പട്ടികവര്‍ഗ മേഖലാ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ടെന്നും പി സതീദേവി പറഞ്ഞു. വനിതാ കമീഷന്‍ അംഗങ്ങളായ വി ആര്‍ മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, പ്രൊജക്ട് ഓഫീസര്‍ എന്‍ ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ ആര്‍ അര്‍ച്ചന, നിലമ്പൂര്‍ ട്രൈബല്‍ എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ പി ടി ഉസ്മാന്‍, ട്രൈബല്‍ സ്‌പെഷ്യല്‍ പ്രൊജക്ട് കോ- ഓര്‍ഡിനേറ്റര്‍ മുഹമ്മദ് സാനു, അസി. കോ- ഓര്‍ഡിനേറ്റര്‍ കല്‍പ്പന, പോത്തുകല്ല് ഇന്‍സ്പെക്ടര്‍ വി എം ശ്രീകുമാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.