ബിജെപി എംപിയും ഗുസ്‌തി ഫെഡറേഷൻ പ്രസിഡന്റുമായ ബ്രിജ്‌ഭൂഷൺ നടത്തിയ ലൈംഗികാതിക്രമത്തിന്റെ വീഡിയോ–- ഓഡിയോ തെളിവ് കായികമന്ത്രാലയം നിയമിച്ച അന്വേഷണ സമിതി ആവശ്യപ്പെട്ടെന്ന് പരാതിക്കാരായ വനിതാ താരങ്ങൾ. ബ്രിജ്‌ഭൂഷൺ പിതൃ വാത്സല്യത്തോടെയാകും പെരുമാറിയതെന്നും ശരീരത്തിൽ പിടിച്ചത് ദുരുദ്ദേശ്യത്തോടെയാകില്ലെന്നും ഒരു സമിതി അംഗം പറഞ്ഞെന്ന് ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പരാതിക്കാർ പറഞ്ഞു. മേരി കോമിന്റെ അധ്യക്ഷതയിലുള്ള സമിതി ഫെബ്രുവരിയിൽ നടത്തിയ മൊഴിയെടുപ്പിൽ ഗുരുതര ക്രമക്കേടുണ്ടായി. ഒരു ഘട്ടത്തിൽ സമിതി മൊഴിയെടുക്കുന്നത് ചിത്രീകരിക്കുന്നത് അവസാനിപ്പിച്ചു. ഒരംഗം ഓൺലൈനിലൂടെ ജിമ്മിലിരുന്നാണ് മൊഴിയെടുത്തത്. ബ്രിജ്‌ഭൂഷന്റെ അനുകൂലികൾ ഹാളിന് പുറത്ത് തമ്പടിച്ചു. വേഗം നടപടികൾ പൂർത്തിയാക്കാനുള്ള ധൃതിയായിരുന്നു സമിതിക്ക് – -താരങ്ങൾ പറഞ്ഞു. അതേസമയം, ആരോപണങ്ങൾ സമിതിയംഗമായ രാധിക ശ്രീമാൻ നിഷേധിച്ചു.