രാജ്യത്ത് ദത്തെടുക്കല്‍ സംബന്ധിച്ച ആളുകളുടെ മനോഭാവം മാറുന്നുവെന്ന ശുഭസൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. കഴിഞ്ഞ 3 വര്‍ഷത്തെ ദത്തെടുക്കല്‍ കണക്കുകള്‍ നോക്കിയാല്‍ ആണ്‍കുട്ടികളെ ദത്തെടുക്കുന്നവരേക്കാള്‍ പെണ്‍കുട്ടികളെ ദത്തെടുക്കുന്നവരുടെ എണ്ണം കൂടുതലാണ്. രാജ്യസഭയില്‍ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ഇത് സംബന്ധിച്ച വിവരം നല്‍കിയത്. 3 വര്‍ഷത്തെ കണക്ക് മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം 2021-22ല്‍ 2,991 കുട്ടികളെ ദത്തെടുത്തു, അതില്‍ 1,698 ഉം പെണ്‍കുട്ടികളാണ്. 2020-21ല്‍ രാജ്യത്ത് 3,142 കുട്ടികളെ ദത്തെടുത്തു. ഇതില്‍ 1,856 ഉം പെണ്‍കുട്ടികളാണ്. .അതേ സമയം, 2019-20ല്‍ 3,351 കുട്ടികളെ ദത്തെടുത്തിരുന്നു. അതില്‍ 1,938 പെണ്‍കുട്ടികളാണ്. ഡിസംബര്‍ 23ന് ദത്തെടുക്കലുമായി ബന്ധപ്പെട്ട പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നതായി ചോദ്യോത്തര വേളയില്‍ സ്മൃതി ഇറാനി പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തിരുന്നു.ഇതിനുശേഷം 580-ലധികം കുട്ടികളെ ദത്തെടുത്തെന്നും അവര്‍ പറഞ്ഞു. പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളെ ദത്തെടുക്കാന്‍ തയ്യാറുള്ളവര്‍ ഇനി അധികം കാത്തിരിക്കേണ്ടതില്ലെന്നും സ്മൃതി ഇറാനി പറഞ്ഞു.പുതിയ ദത്തെടുക്കല്‍ നയം കൊണ്ടുവരുമ്പോള്‍ സംസ്ഥാനത്തെ കോടതികളില്‍ ദത്തെടുക്കലുമായി ബന്ധപ്പെട്ട് 900 കേസുകള്‍ കെട്ടിക്കിടക്കുന്നുണ്ടായിരുന്നു. സംസ്ഥാനങ്ങള്‍ ഈ നയം സ്വീകരിച്ച ഉടന്‍ തന്നെ 580-ലധികം കുട്ടികളെ ദത്തെടുത്തു. ഭൂരിഭാഗവും മുതിര്‍ന്ന കുട്ടികളെയും ദത്തെടുത്തിരിക്കുന്നത് എന്‍ആര്‍ഐകളോ വിദേശ പൗരത്വമുളള ഇന്ത്യക്കാരോ ആണെന്ന് വനിതാ ശിശു വികസന മന്ത്രി പറഞ്ഞു.7 ദിവസത്തിനുള്ളില്‍ 42 കുട്ടികളെ അവരുടെ പുതിയ മാതാപിതാക്കള്‍ക്ക് കൈമാറി. സമൂഹത്തിന് നല്ല സൂചനയാണിത് നല്‍കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടിരുന്നു.