ലൈംഗികാതിക്രമ കേസിൽ എഴുത്തുകാരൻ സിവിക് ചന്ദ്രന് കോഴിക്കോട് സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയതിനെതിരായ ഹർജികൾ പരിഗണിക്കാൻ ഇരുപത്താറിലേക്ക് മാറ്റി. പരാതിക്കാരിയും സംസ്ഥാന സർക്കാരും നൽകിയ ഹർജികളിൽ വാദം കേട്ടശേഷമാണ് വിശദവാദത്തിന് തിങ്കളാഴ്‌ചത്തേക്ക് മാറ്റിയത്. ജസ്റ്റിസ് എ ബദറുദ്ദീന്റെ സിംഗിൾ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2020 ഫെബ്രുവരി എട്ടിന് ‘നിളാനടത്തം’ ഗ്രൂപ്പ് നടത്തിയ സാംസ്കാരിക ക്യാമ്പിനുശേഷം പരാതിക്കാരി കടൽത്തീരത്ത് വിശ്രമിക്കുമ്പോൾ സിവിക് ചന്ദ്രൻ കടന്നുപിടിച്ചെന്നാണ് പരാതി. ഈ കേസിൽ സിവിക് ചന്ദ്രന് കോഴിക്കോട് മുൻ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് ജഡ്‌ജി എസ് കൃഷ്ണകുമാർ മുൻകൂർജാമ്യം അനുവദിച്ചിരുന്നു. പരാതിക്കാരിയുടെ ഫോട്ടോകൾ പരിശോധിച്ച കോടതി, ഇവർ പ്രകോപനപരമായ വസ്ത്രം ധരിച്ചതിനാൽ ലൈംഗികാതിക്രമക്കുറ്റം പ്രഥമദൃഷ്ട്യാ നിലനിൽക്കില്ലെന്ന് പരാമർശിച്ചത് വിവാദമായിരുന്നു. ജാമ്യം അനുവദിച്ച വിധി നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരിയുടെ ഹർജി. പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്ന് വ്യക്തമാക്കിയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചത്.