ഉപപ്രധാനമന്ത്രി സാങ് ഗാവൊലിക്കെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ച പെങ് ഷുവായെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് കായിക ലോകം. സമൂഹമാധ്യമങ്ങളിൽ പീഡന ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് താരത്തെ കാണാതായത്. മൂന്ന് മാസത്തിനു ശേഷം ശീതകാല ഒളിംപിക്സിന് ചൈന ആതിഥ്യമരുളാനിരിക്കെയാണ് ഈ ചോദ്യം ഉയരുന്നത്. സെറീന വില്യംസ്, നൊവാക് ജോക്കോവിച്ച്, നവോമി ഒസാക, കോകോ ഗാഫ്, കിം ക്ലൈസ്റ്റേഴ്സ്, സിമോണ ഹാലെപ്പ് അടക്കമുള്ള താരങ്ങളാണ് ചോദ്യം ഉന്നയിച്ചിരിക്കുന്നത്. നവംബർ രണ്ടിനാണ് മുൻ ചൈനീസ് ഉപപ്രധാനമന്ത്രി ഷാങ് ഗാവൊലിക്കെതിരെ പെങ് ഷുവായ് ആരോപണം ഉന്നയിച്ചത്. പിന്നാലെയാണ് പെങ്ക് ഷുവായ് അപ്രത്യക്ഷയായത്. പെങ്ങിന്റെ സുരക്ഷയെ സംബന്ധിച്ച് ആശങ്കയുണ്ടെന്ന് വിമൻ ടെന്നീസ് അസോസിയേഷൻ ചെയർപേഴ്സൺ സ്റ്റീവ് സിമോൺ പറഞ്ഞു. ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിലൂടെയാണ് പെങ് ഷുവായ് ആരോപണം ഉന്നയിച്ചത്. പോസ്റ്റ് ഉടൻ വെയ്ബോ നീക്കം ചെയ്തെങ്കിലും പെങിന്റെ ആരോപണം വിവാദമായി. പെങ്ങിന്റെ തിരോധാനത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് വനിതാ ടെന്നീസ് അസോസിയേഷൻ ആവശ്യപ്പെട്ടു. നടപടി സ്വീകരിച്ചില്ലെങ്കിൽ വിമൻ ടെന്നീസ് അസോസിയേഷൻ ടൂർണമെന്റുകൾ ചൈനയിൽ നടത്തില്ലെന്ന് രാജ്യേന്തര ടെന്നീസ് ഫെഡറേഷൻ വക്താവ് ഹീഥർ ബോളർ വ്യക്തമാക്കി. അതേസമയം പെങ് സുരക്ഷിതയാണെന്ന് ചൈനീസ് ദേശീയ മാധ്യമമായ ഗ്ലോബൽ ടൈംസിന്റെ എഡിറ്റർ ഇൻ ചീഫ് ഷിൻജിൻ അവകാശപ്പെട്ടു. പെങ് വൈകാതെ പ്രത്യക്ഷപ്പെടും. അവർ സ്വന്തം വീട്ടിൽ സുരക്ഷിതയായി കഴിയുകയാണ്. ഈ ഘട്ടത്തിൽ ശല്യങ്ങളിൽ നിന്നും അകന്ന് സ്വസ്ഥമായി കഴിയാനാണ് പെങിന്റെ തീരുമാനം. അവർ ഉടൻ പൊതുജനങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെടുമെന്നും ഷിൻജിൻ അവകാശപ്പെട്ടു.