പൊതുവാഹനങ്ങളിലെ സ്ത്രീയാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ 2019-ൽ തയാറാക്കിയ നിർഭയ പദ്ധതി പൂർണമായില്ല.ബസുകൾ, സ്കൂൾവാഹനങ്ങൾ, ടാക്സികൾ എന്നിവയുടെ യാത്ര നിരീക്ഷിക്കുന്നതിന് ജി.പി.എസ്. ഘടിപ്പിക്കുകയും അടിയന്തരഘട്ടങ്ങളിൽ യാത്രക്കാർക്ക് സഹായം തേടാൻ പാനിക് ബട്ടൺ ഏർപ്പെടുത്താനുമായിരുന്നു തീരുമാനം.6.41 കോടി ചെലവിട്ട് തിരുവനന്തപുരത്ത് മാസ്റ്റർ കൺട്രോൾ റൂമും 17 ആർ.ടി. ഓഫീസുകളിലായി മിനി കൺട്രോൾ റൂമുകളും സജ്ജീകരിച്ചു.വാഹനങ്ങളുടെ ജി.പി.എസ്. യൂണിറ്റുകൾ ബന്ധിപ്പിക്കുന്നതിന് സർവറും ഒരുക്കി. എന്നാൽ സമയബന്ധിതമായി വാഹനങ്ങളിൽ ജി.പി.എസ്. ഘടിപ്പിക്കാൻ സർക്കാർ തയാറായില്ല.വാഹന ഉടമകളുടെ സമ്മർദത്തിന് വഴങ്ങി ഒരോ തവണയും ഇളവ് അനുവദിച്ചു.കെ.എസ്.ആർ.ടി.സിയും സാവകാശം തേടി. അതിവേഗം, റൂട്ട് റദ്ദാക്കൽ, സമയംതെറ്റിയുള്ള യാത്ര എന്നിവ പിടിക്കപ്പെടുമെന്നതിനാൽ ഒരു വിഭാഗം സ്വകാര്യബസുകാർ ജി.പി.എസിനെ എതിർക്കുന്നുണ്ട്.