തിരുവനന്തപുരത്ത് ദുരിത ജീവിതം നയിച്ച അമ്മയ്ക്കും നാല് മക്കള്‍ക്കും ആശ്വാസം. ഭക്ഷ്യമന്ത്രിയുടെ അടിയന്തര ഇടപെടലിൽ ജയയുടെ കുടുംബത്തിന് റേഷൻ കാർഡായി. ഭക്ഷ്യമന്ത്രി ജി ആർ അനിലും വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും നേരിട്ട് എത്തിയാണ് കാർഡ് കൈമാറിയത് . വാർത്ത പുറത്തുവന്ന് 12 മണിക്കൂർ പൂർത്തിയാകും മുമ്പാണ് റേഷൻ കാർഡ് കൈമാറുന്നത്. രാവിലെ പ്രാദേശിക സിപിഐ നേതാക്കളെത്തി ജയയുടെ അപേക്ഷ വാങ്ങിയിരുന്നു. ഭക്ഷണത്തിന് പോലും വകയില്ലാതെ ദുരിത ജീവിതം നയിക്കുന്ന ജയ വീട്ട് ജോലിയില്‍ നിന്ന് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് പറക്കമുറ്റാത്ത മക്കളെയും കൊണ്ട് വാടക വീട്ടില്‍ താമസിക്കുന്നത് . റേഷന്‍ കാര്‍ഡും അടച്ചുറപ്പുള്ള ഒരു കുഞ്ഞു വീടും കിട്ടിയാല്‍ എന്തെങ്കിലും ജോലി ചെയ്ത് മക്കളുടെ വിശപ്പടക്കാമെന്നാണ് ജയ പറയുന്നത്. തിരുവനന്തപുരം നഗരത്തിലെ ആറ്റുകാല്‍ ക്ഷേത്രത്തിന്‍റെ തൊട്ടടുത്താണ് ജയയുടെയും കുട്ടികളുടെയും താമസം. സ്നേഹിച്ച് വിവാഹം കഴിച്ച മനുഷ്യന്‍ മദ്യത്തിനടിമയായതോടെ ജയക്ക് അയാളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുകയായിരുന്നു. പക്ഷേ അപ്പോഴേക്കും ഇവര്‍ മൂന്ന് പെണ്‍കുട്ടികളടക്കം നാല് മക്കള്‍ക്ക് ജന്മം നല്‍കിയിരുന്നു. കൊവിഡിന് മുമ്പ് വരെ വീട്ടുജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് വാടകയും കുട്ടികളുടെ കാര്യവും ജയക്ക് ഒരു പരിധിവരെ നോക്കാന്‍ കഴിഞ്ഞിരുന്നു. എന്നാലിപ്പോള്‍ നൂറ് രൂപയാണ് ഒരു ദിവസത്തെ വരുമാനം. റേഷന്‍കാര്‍ഡ് പോലും ഇല്ലാത്തതിനാല്‍ ചില ദിവസങ്ങളില്‍ ജയയുടെ വീട്ടില്‍ പട്ടിണി തന്നെയാണ്. നല്ല മനസുള്ള അയല്‍വാസികളും ജയയുടെ ദുരിത ജീവിതം അറിയുന്ന നാട്ടുകാരുമാണ് ഇന്ന് ഇവരുടെ ഏക ആശ്രയം.