സ്ത്രീകൾക്കെതിരായ അതിക്രമക്കേസിൽ ഇരകൾക്ക് നീതി ലഭിക്കാൻ നിലവിലെ നിയമവും ചട്ടവും ശക്തിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈകേസുകളുടെ അതിവേഗം വിചാരണയ്‌ക്ക് സംസ്ഥാനത്ത് പ്രത്യേക കോടതികളും സ്ഥാപിക്കും. സർക്കാർ നിർദേശപ്രകാരം അഡ്വക്കറ്റ് ജനറൽ ഹൈക്കോടതി ചീഫ് ജസ്റ്റിസുമായി സംസാരിച്ചു, അദ്ദേഹം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീധനത്തിനെതിരായ അവബോധം സൃഷ്ടിക്കാൻ പാഠപുസ്തകങ്ങളിൽ അവ ഉൾപ്പെടുത്തും. സ്ത്രീകളുടെ പരാതിയിൽ അതീവ ഗൗരവമായാണ് പൊലീസ് നടപടി സ്വീകരിക്കുന്നത്. വീഴ്ച വരുത്തുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. സ്ത്രീധനം വാങ്ങില്ലെന്നും നൽകില്ലെന്നും തീരുമാനിക്കണം, സാമൂഹ്യാവബോധം ഉയരണം. അതിക്രമങ്ങളിൽ നിസ്സഹായരാകാതെ ചോദ്യം ചെയ്യാനും പ്രതികരിക്കാനും സ്ത്രീകൾ തയ്യാറാകണം. വിവാഹമോചിതരോടുള്ള മനോഭാവം മാറ്റണം. സ്‌ത്രീയെ രണ്ടാംകിട പൗരയും കാഴ്‌ചവസ്‌തുവുമാക്കുന്നതിനെതിരെ സർക്കാർ ശക്തമായി ഇടപെടും.