ഉത്തർപ്രദേശിലെ ഝാൻസിയിൽ കന്യാസ്‌ത്രീകളെ ട്രെയിൻ യാത്രയ്‌ക്കിടെ ഭീഷണിപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്‌ത സംഭവത്തിൽ നിയമനടപടി വൈകുന്നു. അങ്ങനെ സംഭവിച്ചിട്ടേയില്ലെന്ന റെയിൽവേ മന്ത്രി പിയൂഷ് ഗോയലിന്റെ പ്രതികരണം യുപി റെയിൽവേ പൊലീസിന്റെ അന്വേഷണം അട്ടിമറിക്കപ്പെടുമെന്നതിന്റെ സൂചന. 12 ദിവസം കഴിഞ്ഞിട്ടും അക്രമികളെ ചോദ്യം ചെയ്യുകയോ അറസ്റ്റു ചെയ്യുകയോ ഉണ്ടായിട്ടില്ല. കന്യാസ്‌ത്രീകളുടെ പരാതി ലഭിച്ചിട്ടും ദേശീയ വനിതാ കമീഷനും മനുഷ്യാവകാശ കമീഷനും ഇടപെടാന്‍ തയ്യാറല്ല. മാര്‍ച്ച് 19ന് കന്യാസ്‌ത്രീകൾക്കുനേരെ അധിക്ഷേപം ഉണ്ടായെന്നും എബിവിപിക്കാരാണ് പ്രശ്‌നമുണ്ടാക്കിയതെന്നും റെയിൽവേ പൊലീസ് സൂപ്രണ്ടാണ് മാധ്യമങ്ങളോട് പറഞ്ഞത്. ന്യൂഡൽഹിയിൽനിന്ന് തേർഡ് എസി കംപാർട്ട്‌മെന്റിൽ സീറ്റ് റിസർവ് ചെയ്ത് ഒഡിഷയിലേക്കു യാത്ര ചെയ്ത നാലു സ്‌ത്രീകളെയാണ് പുരുഷസംഘം ചോദ്യം ചെയ്തത്. ക്രൈസ്തവരായി ജനിച്ചവരാണു നാലു പേരും എന്ന രേഖകൾ നൽകി. എന്നിട്ടും എബിവിപി നേതാക്കളുടെ സമ്മര്‍ദത്തിന് വഴങ്ങി സ്ത്രീകളെ ട്രെയിനിൽനിന്ന് നിര്‍ബന്ധിച്ചിറക്കി സ്‌റ്റേഷനിൽ കൊണ്ടുപോയി. മൂന്നു മണിക്കൂറിലേറെ സ്‌റ്റേഷനിൽ ചോദ്യം ചെയ്തു. ആരോപണം തെറ്റാണെന്നു ബോധ്യപ്പെട്ടതോടെയാണ് വിട്ടയച്ചത്.