ലിംഗസമത്വത്തിന്റെ അടിസ്ഥാനത്തിൽ ലോക സാമ്പത്തിക ഫോറം തയ്യാറാക്കിയ 156 രാജ്യത്തിന്റെ ഈ വര്‍ഷത്തെ പട്ടികയിൽ ഇന്ത്യ 140–-ാം സ്ഥാനത്ത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇന്ത്യ 28 സ്ഥാനം പിന്നിലായി. ഐസ്‌ലൻഡാണ് ലിംഗവിവേചനം ഏറ്റവും കുറവുള്ള രാജ്യം. പട്ടികയില്‍ ഏറ്റവും പിന്നില്‍ അഫ്‌ഗാനിസ്ഥാൻ. ദക്ഷിണേഷ്യയിൽ ഏറ്റവും മെച്ചപ്പെട്ട സ്ഥിതി ബംഗ്ലാദേശില്‍. സാമ്പത്തികമേഖലയിലെ പങ്കാളിത്തവും അവസരങ്ങളും, വിദ്യാഭ്യാസ ലഭ്യത, രാഷ്ട്രീയശാക്തീകരണം, ആരോഗ്യക്ഷേമം എന്നീ ഘടകങ്ങൾ പരിഗണിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. സ്‌ത്രീകളുടെ രാഷ്ട്രീയശാക്തീകരണ രംഗത്ത് ഇന്ത്യ ഗണ്യമായി പിന്നോട്ടുപോയി. പ്രൊഫഷണൽ, സാങ്കേതിക മേഖലകളിലും സ്‌ത്രീ പ്രാതിനിധ്യം ഇടിഞ്ഞു. സീനിയർ മാനേജ്മെന്റ് തലത്തിൽ സ്‌ത്രീകളുടെ പങ്ക് 15 ശതമാനത്തിൽ താഴെ. സ്ത്രീകളുടെ വരുമാനത്തില്‍ ഇന്ത്യ പിന്നില്‍ ഇന്ത്യയില്‍ സ്‌ത്രീകളുടെ വരുമാനം പുരുഷന്മാരുടെ വരുമാനത്തിന്റെ അഞ്ചിലൊന്ന് മാത്രം. ഈ ഉപസൂചികയിൽ ലോകത്തെ ഏറ്റവും മോശം 10 രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ആരോഗ്യക്ഷേമത്തിൽ സ്‌ത്രീകളോടുള്ള വിവേചനം ഏറ്റവും മോശമായ അഞ്ചുരാജ്യങ്ങളില്‍ ഇന്ത്യയുണ്ട്. ഇന്ത്യന്‍ സ്‌ത്രീകളിൽ 34.2 ശതമാനം നിരക്ഷരരാണ്; പുരുഷന്മാരിൽ 17. 6 ശതമാനവും. പട്ടികയിൽ ബംഗ്ലാദേശ്–-65, നേപ്പാൾ–-106, ശ്രീലങ്ക–-116, പാകിസ്ഥാൻ–-153, അഫ്‌ഗാനിസ്ഥാൻ–-156 എന്നിങ്ങനെയാണ് ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ സ്ഥാനം. ഐസ്‌ലൻഡിനു പിന്നാലെ ഫിൻലഡ്, നോർവെ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്. ബ്രിട്ടൺ 23–-ാം സ്ഥാനത്തും അമേരിക്ക 30–-ാം സ്ഥാനത്തും.