കര്‍ഷകപ്രക്ഷോഭത്തെ പിന്തുണയ്ക്കുന്ന ‘ടൂൾകിറ്റ്’ (ഡിജിറ്റല്‍ ലഘുലേഖ) പങ്കുവച്ചതിന് രാജ്യദ്രോഹം ചുമത്തി തടവിലാക്കിയ 22കാരി പരിസ്ഥിതി പ്രവർത്തക ദിഷ രവിക്ക് കേസുമായി ബന്ധപ്പെട്ട രേഖകളുടെ പകർപ്പ് കൈമാറാൻ നിര്‍ദേശിച്ച് ഡൽഹി കോടതി. ദിഷയ്‌ക്ക് ദിവസം 30 മിനിറ്റ് അഭിഭാഷകരുമായും 15 മിനിറ്റ് കുടുംബവുമായും സംസാരിക്കാം. തണുപ്പ് അകറ്റാനുള്ള വസ്‌ത്രവും പുസ്‌തകവും നൽകാനും പട്യാലഹൗസ് കോടതി ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് പങ്കജ് ശർമ ഉത്തരവിട്ടു. കൗമാരക്കാരിയായ സ്വീഡിഷ് പരിസ്ഥിതിപ്രക്ഷോഭക ഗ്രേറ്റ ത്യൂൺബെർഗ് ടൂൾകിറ്റ് ട്വീറ്റ് ചെയ്‌തപ്പോൾ ദിഷ അത് ഉടൻ ഡിലീറ്റ് ചെയ്യാൻ നിർദേശം നൽകിയതായി ഡൽഹി പൊലീസ് ആരോപിച്ചു. ‘ടൂൾകിറ്റിൽ ദേശദ്രോഹമില്ല’–- സുപ്രീംകോടതി മുൻ ജഡ്‌ജി ‘ടൂൾകിറ്റ്’ രേഖ വായിച്ചെന്നും അതിൽ ദേശദ്രോഹപരമായി ഒന്നുമില്ലെന്നും സുപ്രീംകോടതി മുൻ ജഡ്‌ജി ദീപക് ഗുപ്‌ത. ഏത് പൗരനും സർക്കാരുകൾക്ക് എതിരെ സമാധാനപരമായി പ്രതിഷേധിക്കാന്‍ അവകാശമുണ്ട്. ദിഷ രവിയുടെ അറസ്‌റ്റ് അഭിപ്രായസ്വാതന്ത്രത്തിന് എതിരായ കടന്നാക്രമണമാണ്. പ്രതിഷേധക്കാരോട് മറ്റുള്ളവർക്ക് യോജിപ്പോ വിയോജിപ്പോ ഉണ്ടാകാം. പക്ഷേ, വിയോജിപ്പുണ്ടെന്നതിന്റെ പേരിൽ പ്രതിഷേധം രാജ്യദ്രോഹമാക്കുന്നത് തെറ്റാണ്–- അദ്ദേഹം പറഞ്ഞു.