ഉത്തർപ്രദേശിലെ ഉന്നാവോയിൽ കൊല്ലപ്പെട്ട രണ്ട് ദളിത് പെൺകുട്ടികളുടെ മൃതദേഹം സംസ്‌കരിച്ചു. വെള്ളിയാഴ്‌ച രാവിലെ കനത്ത സുരക്ഷയിലായിരുന്നു സംസ്‌കാരചടങ്ങുകൾ. ബാബുഹാര ഗ്രാമത്തിലേക്കുള്ള നാലു വഴിയിലും ഒരു കിലോമീറ്റർ ദൂരത്തിൽ ബാരിക്കേഡുകൾ സ്ഥാപിച്ചിരുന്നു. ഓരോ ബാരിക്കേഡിലും സുരക്ഷാ ചുമതല മജിസ്‌ട്രേറ്റ് തല ഉദ്യോഗസ്ഥന് നൽകിയിരുന്നു. സംസ്‌കാരചടങ്ങിനെത്തുന്ന ആളുകളെ പരിശോധിക്കാൻ ആറു സ്‌റ്റേഷനിൽനിന്നുള്ള പൊലീസുകാരെ നിയോഗിച്ചിരുന്നു. മരണകാരണം കണ്ടെത്താൻ ഫോറൻസിക് വിദഗ്‌ധരുടെ സഹായം തേടിയിട്ടുണ്ടെന്ന് ഡിജിപി ഹിതേഷ് ചത്ര അവസ്‌തി പറഞ്ഞു. ഇവർക്കൊപ്പമുണ്ടായിരുന്ന പെൺകുട്ടി കാൺപുർ ആശുപത്രിയിൽ ചികിത്സയിൽ ചികിത്സയിലാണ്. വിഷം നൽകിയതാണെന്നാണ് ആരോഗ്യ ബുള്ളറ്റിനിൽ പറയുന്നത്. സംഭവത്തിൽ ഒരു കൗമാരക്കാരനടക്കം രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പ്രണയാഭ്യർത്ഥന നിരസിച്ചതാണത്രെ കൊലപാതകത്തിന് കാരണം. കീടനാശിനിയിൽ വെളളം ചേർത്ത് നൽകിയതാണെന്നാണ് പൊലീസ് പറയുന്നത്.