നാലരവർഷത്തിനിടെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ ഉന്നമനത്തിനായി എൽഡിഎഫ് സർക്കാർ വാത്സല്യനിധി പദ്ധതിവഴി ചെലവഴിച്ചത് 47.27 കോടി രൂപ. 12,121 പേർക്കാണ് ആനുകൂല്യം ലഭിച്ചത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും ഒരു ലക്ഷം രൂപവരെ വരുമാനപരിധിയുള്ളതുമായ കുടുംബത്തിലെ പെൺകുട്ടികൾക്കാണ് ആനുകൂല്യം. പട്ടികജാതി വികസനവകുപ്പും എൽഐസിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 18 വയസ്സ് പൂർത്തിയാകുമ്പോൾ പെൺകുട്ടിക്ക് മൂന്നു ലക്ഷം രൂപ എൽഐസിയിൽനിന്ന് ലഭിക്കും. കുട്ടി ജനിച്ച് ഒമ്പതു മാസത്തിനകം പദ്ധതിയിൽ രജിസ്റ്റർ ചെയ്യണം. 2017 ഏപ്രിൽ ഒന്നിനുശേഷം ജനിച്ചവരെയാണ് ഉൾപ്പെടുത്തിയത്. ബ്ലോക്ക്, മുനിസിപ്പാലിറ്റി, കോർപറേഷൻ, പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ സമർപ്പിക്കാം. പട്ടികജാതി വികസനവകുപ്പ് പെൺകുട്ടിയുടെ പേരിൽ 1,38,000 രൂപ നാലു ഗഡുക്കളായി എൽഐസിയിൽ നിക്ഷേപിക്കും. പെൺകുട്ടിക്ക് ഒമ്പതു മാസം പൂർത്തിയാകുമ്പോൾ ആദ്യ ഗഡു 39,000 രൂപയും രണ്ടാം ഗഡു 36,000 രൂപ പ്രൈമറി സ്‌കൂളിൽ പ്രവേശനം നേടുമ്പോഴും അഞ്ചാം ക്ലാസിൽ പ്രവേശനം നേടുമ്പോൾ മൂന്നാം ഗഡു 33,000 രൂപയും 15 വയസ്സ് പൂർത്തിയാകുമ്പോൾ നാലാം ഗഡു 30,000 രൂപയും നിക്ഷേപിക്കും.