തിരുവനന്തപുരത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചു. ആരോഗ്യ പ്രവര്‍ത്തകനെതിരെ വെള്ളറട പൊലീസ് കേസെടുത്തു. കൊവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടെ വീട്ടില്‍ പോയപ്പോഴായിരുന്നു പീഡനമെന്ന് യുവതി. വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. യുവതിയെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് എഫ്‌ഐആറിൽ പറയുന്നു. ഇരു കൈകളും പിന്നിൽ കെട്ടി വായിൽ തോർത്ത് തിരുകി. ശേഷം കട്ടിലിന്റെ കാലിൽ കെട്ടിയിട്ട് ലൈംഗികമായി പീഡിപ്പിച്ചുവെന്നും ദേഹോപദ്രവമേൽപ്പിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നു. സംഭവം പുറത്തു പറഞ്ഞാൽ നിരീക്ഷണം ലംഘിച്ചതിന് പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്. മൂന്നാം തീയതി ഉച്ചയ്ക്ക് ഒരു മണി മുതൽ പിറ്റേ ദിവസം രാവിലെ 8 മണി വരെ പല തവണ പീഡിപ്പിച്ചെന്നും എഫ്.ഐ.ആറിൽ പറയുന്നു. മലപ്പുറത്ത് ജോലി ചെയ്തിരുന്ന യുവതി നാട്ടിലെത്തി ക്വാറന്റീനില്‍ കഴിഞ്ഞുവരികയായിരുന്നു. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയശേഷം ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ വീട്ടിലേക്ക് വരാനായിരുന്നു ആരോഗ്യപ്രവര്‍ത്തകന്‍ പറഞ്ഞത്. സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ എത്തിയപ്പോള്‍ പീഡിപ്പിച്ചുവെന്നാണ് പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി. സംഭവത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ അറസ്റ്റിലായി. കുളത്തൂപ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ പ്രദീപിനെയാണ് അറസ്റ്റ് ചെയ്തത്. പാങ്ങോട് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.