അലുമിനിയം ഉരുക്കുവ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ വനിതയെന്ന ബഹുമതി സ്വന്തമാക്കാനൊരുങ്ങി പാലാരിവട്ടം സ്വദേശിനി. ബിസിനസുകാരനായ ഹസ്സന്റെയും റുക്കിയയുടെയും മകളും ഫിസാറ്റിലെ എംബിഎ വിദ്യാര്‍ഥിനിയുമായ എച്ച് ഹിബയാണ് നേട്ടം സ്വന്തമാക്കാൻ ഒരുങ്ങുന്നത്. ചുരുക്കം സ്ത്രീകള്‍മാത്രമാണ് അലുമിനിയം ഉരുക്കുവ്യവസായരംഗത്ത് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്കിടയിലേക്കാണ് ഈ ഇരുപത്തിരണ്ടുകാരി എത്തുന്നത്. അലുമിനിയം കമ്പനികള്‍ക്ക് ആവശ്യമായ അസംസ്‌കൃതവസ്തു ‘അലുമിനിയം ഇന്‍കോട്ട്’ നിര്‍മിക്കാനാണ് തീരുമാനം. ഇതിനായി വാളയാര്‍ മാന്‍പാര്‍ക്കിന് എതിര്‍വശം ‘സിംബാ ഇന്‍ഡസ്ട്രീസ് ആന്‍ഡ് കോ’ എന്ന പേരില്‍ ഫാക്ടറി ആരംഭിച്ചുകഴിഞ്ഞു. വിദഗ്ധരായ തൊഴിലാളികളെ ലഭിച്ചാലുടന്‍ ഫാക്ടറി പ്രവര്‍ത്തനം ആരംഭിക്കും. ഒരുവര്‍ഷത്തിനുള്ളില്‍ 250 കോടിയുടെ വിറ്റുവരവാണ് ലക്ഷ്യമിടുന്നത്. രാജഗിരിയില്‍ ബികോം അഞ്ചാംസെമസ്റ്റര്‍ പഠിക്കുമ്പോള്‍ ഇന്റേണ്‍ഷിപ്പിനായി ഹിബ പോയത് അച്ഛന്‍ ഹസ്സന്റെ അലുമിനിയം മെല്‍റ്റിങ് പ്ലാന്റിലാണ്. അവിടെവച്ചാണ് അലുമിനിയം ഉരുക്കുവ്യവസായ രംഗത്ത് പ്രവര്‍ത്തിക്കണമെന്ന ആഗ്രഹം ഹിബയ്ക്കുണ്ടായത്. പിന്നീട് യുട്യൂബ്, ഗൂഗിള്‍ എന്നിവയുടെ സഹായത്തോടെ ഈ മേഖലയെക്കുറിച്ച് നിരവധി ഗവേഷണങ്ങള്‍ നടത്തി. സംശയങ്ങള്‍ അച്ഛനോട് ചോദിച്ച് ദൂരീകരിച്ചു. ഫിസാറ്റില്‍ എംബിഎയ്ക്ക് ചേര്‍ന്നശേഷമാണ് താന്‍ ആഗ്രഹിക്കുന്ന പ്രവര്‍ത്തനമേഖലയെക്കുറിച്ച് ഹിബ അച്ഛനോട് പങ്കുവച്ചത്. അച്ഛന്‍ മകളുടെ ആഗ്രഹത്തിന് പൂര്‍ണപിന്തുണ നല്‍കി. കോപ്പര്‍ റീസൈക്കിളിങ് യൂണിറ്റ് ആരംഭിക്കാനുള്ള ശ്രമങ്ങളും ഹിബ ആരംഭിച്ചിട്ടുണ്ട്. ഇതിനുള്ള യന്ത്രങ്ങള്‍ ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്തു. മറ്റ് സംസ്ഥാനത്തും വിദേശത്തും ശാഖകള്‍ തുടങ്ങാനാണ് ഹിബയുടെ ആഗ്രഹം. പാലാരിവട്ടത്താണ് താമസം. സഹോദരങ്ങള്‍: ഹിജാസ്, നിനു.