പത്മിനി ടീച്ചര്‍ക്ക് 83 വയസ്സ് . ക്യാന്‍സര്‍ രോഗത്തിന്റെ പിടിയിലുമാണ് ടീച്ചര്‍. തിരുവനന്തപുരത്ത് വഴുതക്കാടാണ് ടീച്ചര്‍ താമസിക്കുന്നത്.ഇതിനിടെയാണ് വട്ടിയൂര്‍ക്കാവിലെ സവിതയുടെയും കുട്ടികളുടെയും ദുരിതം അറിയുന്നത്. വർഷങ്ങൾക്ക് മുമ്പുണ്ടായ കനത്ത മഴയിലാണ് സവിതയുടെ വീട് പൂർണമായും തകർന്നത്. അന്നു മുതൽ രണ്ട് മക്കൾക്കൊപ്പം ഷെഡ് കെട്ടിയാണ് സവിതയുടെ താമസം.സവിതയുടെ വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാന്‍ തനിക്ക് ആകും പോലെ സഹായിക്കാന്‍ ടീച്ചര്‍ തീരുമാനിച്ചു. അതിനുള്ള വഴിയാണ് പതിനെട്ടുവര്‍ഷം കൊണ്ട് വരച്ച 125 ചിത്രങ്ങളുടെ വില്‍പ്പന.ഓണ്‍ലൈന്‍ എക്‌സിബിഷന്‍ സംഘടിപ്പിച്ചാണ് ചിത്രങ്ങള്‍ വില്‍ക്കുക. കിട്ടുന്ന തുക സവിതയ്ക്ക് വീടൊരുക്കാന്‍ തികയാനിടയില്ലെന്ന് ടീച്ചറിന് അറിയാം. അതുകൊണ്ട് സുമനസ്സുകളുടെ സഹായവും തേടിയിട്ടുണ്ട്.ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ നടന്നാല്‍ സവിതയ്ക്കും മക്കള്‍ക്കും സുരക്ഷിതമായി കഴിയാനുള്ള വീട് ഉടന്‍ തയ്യാറാകുമെന്നു ടീച്ചര്‍ പറയുന്നു.