ബിജെപി നേതാവ് പത്മരാജൻ പ്രതിയായ പാലത്തായി പീഡനകേസിൽ തലശേരി അഡീഷനൽ ജില്ല സെഷൻസ് കോടതി നിർദേശ പ്രകാരം ക്രൈംബ്രാഞ്ച് തുടരന്വേഷണം ആരംഭിച്ചു. ഐജി എസ് ശ്രീജിത്ത്, മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെ വി സന്തോഷ്‌കുമാർ, വനിത ഐപിഎസ് ഉദ്യോഗസ്ഥയായ നാർകോട്ടിക്‌സെൽ എഎസ്പി രേഷ്മ രമേഷ് എന്നിവരുൾപ്പെട്ട സംഘം വെള്ളിയാഴ്ച ആക്ഷൻകമ്മിറ്റി ഭാരവാഹികളെയും ബന്ധുക്കളെയും കണ്ടു. ആക്ഷൻകമ്മിറ്റി ഭാരവാഹികളായ അഷറഫ് കുനിയിൽ, എം പി ബൈജു, ടി കെ അശോകൻ, മുഹമ്മദ് വണ്ണാന്റവിട, പി ദിനേശൻ, കെ വി യൂസഫ് എന്നിവരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വനിത ഐപിഎസ് ഉദ്യോഗസ്ഥയെ നിയോഗിച്ച് പെൺകുട്ടിയുടെ മൊഴിയെടുക്കണമെന്ന് പ്രോസിക്യൂഷൻ തലശേരി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് വനിത ഐപിഎസ് ഉദ്യോഗസ്ഥയെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയത്.