മകൾ തെറ്റ് ചെയ്‌തെങ്കിൽ ശിക്ഷിക്കപ്പെടണമെന്ന് തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന്റെ അമ്മ പ്രഭ ട്വന്റിഫോറിനോട്. സ്വപ്ന നിരപരാധിയാണെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്നും പ്രഭ കൂട്ടിച്ചേർത്തു. മകളുടെ വീട്ടിലേക്ക് പോകുന്നത് വല്ലപ്പോഴും മാത്രമാണെന്നും അവസാനമായി പോയത് ഏപ്രിലിൽ ഭർത്താവ് മരിച്ചപ്പോഴാണെന്നും പ്രഭ പറയുന്നു. അതേസമയം, സ്വപ്‌നയ്ക്കായുള്ള തെരച്ചിൽ പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. സ്വപ്നയ്ക്ക് കോൺസുലേറ്റിൽ നിന്നും കസ്റ്റംസ് അന്വേഷണത്തെ കുറിച്ച് വിവരം ലഭിച്ചതായും കസ്റ്റംസ് സംശയിക്കുന്നു.അതേസമയം, സ്വപ്നയെ ഐടി വകുപ്പിൽ നിന്ന് പിരിച്ചുവിട്ടിട്ടുണ്ട്. കരാർ നിയമനമായിരുന്നു സ്വപ്നയുടേത്. സ്‌പെയ്‌സ് പാർക്കിന്റെ ചുമതലയായിരുന്നു സ്വപ്ന സുരേഷിന് നൽകിയിരുന്നത്. നേരത്തെ തന്നെ സ്വപ്നയുടെ ജോലി കരാർ അവസാനിച്ചിരുന്നു. ആറ് മാസത്തെ കരാർ കാലാവധി അവസാനിച്ചിരുന്നിട്ടും ഐ ടി വകുപ്പിൽ തന്നെ സേവനം അനുഷ്ഠിച്ചു കൊണ്ടിരിക്കുകയായിരുന്നു സ്വപ്ന. ജനുവരിയിൽ സ്‌പെയ്‌സ് പാർക്കുമായി ബന്ധപ്പെട്ട് ഐടി വകുപ്പ് നടത്തിയ ഇവന്റിന്റെ പ്രധാന സംഘാടകയായിരുന്നു ഇവർ. സ്വപ്നയ്ക്ക് യുഎഇ കോൺസുലേറ്റിലും വിദേശ കമ്പനികളിലും ജോലി ചെയ്ത പ്രവർത്തി പരിചയമുണ്ട്. ഇവരിപ്പോൾ ഒളിവിലാണെന്നാണ് വിവരം.