ഒരുപാട് പ്രത്യേകതകളുള്ള താരാട്ട് വീഡിയോ ആണ് ജ്വാലാമുഖി. ഇത് ഒരുക്കിയിരിക്കുന്നത് ഏഴ് അമ്മമാർ ചേർന്നാണ്. സ്മിത നമ്പ്യാർ വരികൾ എഴുതി സംവിധാനം ചെയ്ത ജ്വാലാമുഖിയുടെ സംഗീത സംവിധാനം നിർവഹിച്ചു ആലപിച്ചിരിക്കുന്നത് സജ്‌ന വിനീഷ്. സീതാലക്ഷ്മി, അനുശ്രീ എസ് നായർ, പൂർണിമ, സുസ്മിത തുടങ്ങിയവർ ചെന്നെ, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്ന് മൊബൈലിൽ പകർത്തിയ നൃത്താവിഷ്കാരമാണ് ജ്വാലാമുഖി. മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലൂടെയാണ് ജ്വാലാമുഖി ഈ മാസം 21 ന് പുറത്തിറങ്ങുന്നത്. പരസ്പരം ആരും നേരിൽ കാണാതെ പലയിടങ്ങളിൽ നിന്ന് ചിത്രീകരിച്ച വീഡിയോയിൽ അമ്മയ്ക്കു മകളോടുള്ള അളവറ്റ സ്നേഹവും പ്രതീക്ഷകളുമാണ് ആശയം. ഒരു കുഞ്ഞു ആദ്യമായ് കേൾക്കുന്ന സംഗീതം അമ്മയുടെ പാട്ടാണ്, താരാട്ട്. നീലാംബരി രാഗത്തിൽ ചിട്ടപ്പെടുത്തിയ വാദ്യോപകരണങ്ങൾ ഉപയോഗിക്കാതെ റെക്കോർഡ് ചെയ്ത പാട്ട് അമ്മമാർക്കു പാടാനുള്ള ഒരു പുതിയ താരാട്ടായാണ് അണിയറ പ്രവർത്തകർ കരുതുന്നത്. പെൺകുഞ്ഞു വളരുമ്പോൾ അവളുടെ പാൽ പുഞ്ചിരിയും കുറു മൊഴി കൊഞ്ചലുകളും പിച്ചവയ്‌പും അമ്മയ്ക്കു പ്രത്യേക അനുഭൂതി സമ്മാനിക്കുന്നു. മകൾ ഭാവിയിൽ തികഞ്ഞ ആത്മവിശ്വാസമുള്ള ധീരയായ വനിതയാകണമെന്നു അമ്മ ആഗ്രഹിക്കുന്നു. അവളുടെ വളർച്ച അമ്മയുടെ ഭാവനയിലൂടെ കാണുന്നതാണ് വരികൾ.