സംവാദം     സമന്വയം     സൗഹൃദം
ഒരു പെണ്ണിടം
കേരളം

കോവിഡ് വഴിമുട്ടിച്ച ജീവിതം; തെങ്ങുകയറി, ഓട്ടോ ഓടിച്ചു ബി. എഡ് കാരി ശ്രീദേവി

വിമെന്‍ പോയിന്‍റ് ടീം

പെൺകുട്ടികൾ മാത്രമുള്ള മാതാപിതാക്കൾ പൊതുവെ പറയാറുള്ള ഒരു വാക്കിൽ നിന്നാണ് ശ്രീദേവി ഒരു വലിയ തീരുമാനത്തിലേക്കെത്തുന്നത്. ഒരാൺകുട്ടിയുണ്ടായിരുന്നെങ്കിൽ... ശ്രീദേവിയുടെ അച്ഛനും ഇടക്കെപ്പോഴോ അങ്ങനെയൊന്ന് പറഞ്ഞിരുന്നു. ഒരാൺകുട്ടിയുണ്ടായിരുന്നെങ്കിൽ എന്റെ കൂടെ ജോലിക്ക് വന്നേനെ എന്ന്. മൂന്നു പെൺകുട്ടികളാണല്ലോ എന്നൊരു തോന്നലിൽ നിന്നായിരിക്കാം അച്ഛൻ അങ്ങനെ പറഞ്ഞത്. പക്ഷേ ഇത് കേട്ടുനിന്ന മകൾക്കത് വെറും വാക്കായി തോന്നിയില്ല. എന്തുകൊണ്ട് അച്ഛന്റെ കൂടെ തെങ്ങു കയറാൻ പോയിക്കൂടെ എന്നായി ശ്രീദേവിയുടെ ചിന്ത.


2019 ലാണ് അച്ഛനും അമ്മയും മൂന്ന് പെൺമക്കളുമടങ്ങുന്ന ഈ കുടുംബത്തിന് നല്ലൊരു വീട് കിട്ടിയത്.  ജോലി ചെയ്താണ് ശ്രീദേവി പഠിച്ചത്. ട്യൂഷൻ സെന്ററിലെ ഓഫീസിൽ, അക്ഷയ സെന്ററിൽ അങ്ങനെയങ്ങനെ പഠനം മുന്നോട്ട് കൊണ്ടുപോകാൻ ചെറിയ ചെറിയ ജോലികൾ. പഠനത്തിന് ഇടവേള കൊടുത്തിട്ടേയില്ലെന്ന് ശ്രീദേവി ആത്മാഭിമാനത്തോടെ പറയുന്നു. അതിലേറെ ആത്മവിശ്വാസത്തോടെയും. ബിഎഡിന്റെ ഫൈനൽ പരീക്ഷ എഴുതാനിരിക്കെയാണ് ലോക്ക് ഡൗണും കാരണം വീട്ടിലിരിക്കേണ്ടി വന്നത്. എനിക്ക് ഓർമ്മ വച്ച സമയം മുതൽ അച്ഛനും അമ്മയും ജോലിക്ക് പോകുന്നുണ്ട്. അച്ഛൻ തെങ്ങു കയറാനും അമ്മ അടുത്ത വീടുകളിൽ ജോലിക്കും. ''ഞങ്ങൾക്ക് ആദ്യം വീടൊന്നും ഉണ്ടായിരുന്നില്ല. ഓല മേഞ്ഞ വീടായിരുന്നു. അന്ന് ഭക്ഷണത്തിനും നല്ല വീട്ടിൽ താമസിക്കാനും ഒക്കെ ഒത്തിരി ബുദ്ധിമുട്ടിയിട്ടുമണ്ട്.'' അച്ഛനും അമ്മയും പണിക്ക് പോയപ്പോൾ അനിയത്തിമാരെ നോക്കിയിരുന്നത് ശ്രീദേവിയായിരുന്നു. ഒരവസരത്തിൽ പഠനം പാതി വഴിയിൽ നിർത്തേണ്ട സാഹചര്യം വന്നിട്ടും ഈ പെൺകുട്ടി പൊരുതി നിന്നു.ആദ്യം അടുത്ത വീട്ടിലെ തെങ്ങിലൊക്കെ കയറി തേങ്ങയിട്ടു നോക്കി. കണ്ടവരൊക്കെ മൂക്കത്ത് വിരൽ വച്ചു. പക്ഷേ ശ്രീദേവി തീരുമാനിച്ചുറപ്പിച്ച് തന്നെയാണ് മുന്നോട്ട് നീങ്ങിയത്. തെങ്ങിൽ കയറി തേങ്ങയിട്ട് താഴെ വന്നപ്പോൾ അച്ഛന്റെയും അമ്മയുടെയും മുഖത്തൊരു ചിരി കണ്ടു. ആ ചിരിയാണ് പിന്നെയങ്ങോട്ട് മുന്നോട്ട് പോകാനുള്ള ധൈര്യവും ആത്മവിശ്വാസവും നൽകിയതെന്ന് ശ്രീദേവിയുടെ വാക്കുകൾ. 

ബിഎഡ് കഴിഞ്ഞ് എംഫില്ലിന് പോകണമെന്നാണ് ശ്രീദേവിയുടെ ആ​ഗ്രഹം. 
എന്നാൽ മറ്റെന്ത് ജോലി ലഭിച്ചാലും ഈ ജോലിയെ തള്ളിക്കളയാൻ ശ്രീദേവി ഒരുക്കമല്ല. പഠിച്ച് അധ്യാപികയായി ജോലി കിട്ടിയാലും ഈ തൊഴിലുകളും തന്റെ ഒപ്പമുണ്ടാകുമെന്ന് ശ്രീദേവി പറയുന്നു. ''തെങ്ങു കയറാൻ പോയ സമയത്ത് എനിക്ക് ബോധ്യമായ മറ്റൊരു കാര്യം കൂടിയുണ്ട്. അച്ഛൻ ഈ ജോലി ചെയ്യാൻ എത്രയധികം ബുദ്ധിമുട്ടുന്നുണ്ടെന്ന്. ശ്വാസംമുട്ടലിന്റെ പ്രശ്നമുള്ളയാളാണ്. ഞങ്ങൾ മക്കളെ നന്നായി പഠിപ്പിക്കാനും വളർത്താനും അച്ഛൻ ഒത്തിരി കഷ്ടപ്പെടുന്നുണ്ടെന്ന് മനസ്സിലായി. തെങ്ങിന് മുകളിൽ നിന്ന് ഇറങ്ങി വരുമ്പോൾ അച്ഛൻ ആദ്യം ചോദിക്കുന്നത് വെള്ളമാണ്. അതെന്താണെന്ന് ഇപ്പോ മനസ്സിലായി.'' 

തെങ്ങുകയറ്റം പോലെ ഒരു ആത്മവിശ്വാസത്തിന്റെ പുറത്ത് പഠിച്ചതാണ് ഓട്ടോ ഓടിക്കാനും. ''അമ്മമ്മയ്ക്ക് ഇടയ്ക്ക് സുഖമില്ലാതെ വരും. ഓട്ടോ വിളിച്ച് ആശുപത്രിയിൽ പോയി തിരികെ വരുമ്പോഴേയ്ക്കും നല്ലൊരു തുക ചെലവാകും. വണ്ടിയെടുത്താലോ എന്നൊരാലോചന വരുന്നത് അങ്ങനെയാണ്. ഞങ്ങൾക്കെല്ലാവർക്കും യാത്ര ചെയ്യണമല്ലോ. കാറെടുക്കാനുള്ള സാഹചര്യമൊന്നും ഇപ്പോഴില്ല. അങ്ങനെ ഓട്ടോയെടുക്കാൻ തീരുമാനമായി. കുറച്ച് പൈസ സംഘടിപ്പിച്ച് സെക്കന്റ് ഹാൻഡ് ഓട്ടോ എടുത്തു. നാലു ദിവസം കൊണ്ട് അച്ഛന്റെ കൂട്ടുകാരന്റെ സഹായത്തോടെ പഠിച്ചു.'' ഇപ്പോള്‍ എല്ലാവരെയും വണ്ടിയിലിരുത്തി ഓടിച്ചു പോകാൻ ധൈര്യമുണ്ടെന്ന് ശ്രീദേവി ഉറപ്പ് പറയുന്നു. വണ്ടിയിൽ കയറാൻ അവർക്കും ധൈര്യമായത്രേ.

അച്ഛനെ പിന്നിലിരുത്തി, തെങ്ങ് കയറുന്ന മെഷീനും വച്ച് ശ്രീദേവി ജീവിതത്തിലേക്ക് ഓട്ടോ സ്റ്റാർട്ട് ചെയ്യുന്നു, ഉയരങ്ങൾ കീഴടക്കാൻ...തെങ്ങ് കയറാൻ ആദ്യം ചെന്നപ്പോൾ അടുത്ത വീട്ടിലെ ചേച്ചി അച്ഛനോട് ചോദിച്ചത്, ആൺകുട്ടികളെപ്പോലെ തെങ്ങ് കയറാൻ പോകുകയാണോ എന്നാണ്. അങ്ങനെയൊരു മാറ്റിനിർത്തലിന്റെ ആവശ്യമില്ലെന്ന് ഈ പെൺകുട്ടി പറയുന്നു. അവസരങ്ങൾ നമ്മെ ഒരിക്കലും തേടിവരില്ല. പെൺകുട്ടിയാണെന്ന് കരുതി ഒരിടത്ത് നിന്ന് മാറി നിൽക്കേണ്ട ആവശ്യവുമില്ല. അവസരങ്ങൾ സൃഷ്ടിച്ചെടുക്കാൻ കഴിയുക എന്നത് തന്നെയാണ് പ്രധാനം. മാറ്റം സംഭവിക്കണമെങ്കിൽ എന്തെങ്കിലും ചെയ്തല്ലേ മതിയാകൂ?ശ്രീദേവി പറയുന്നു.

മലപ്പുറം ജില്ലയിലെ കാടാമ്പുഴയാണ് വീട്.തെങ്ങുകയറ്റ തൊഴിലാളിയായ ​ഗോപാലന്റെയും ഉഷയുടെയും മൂത്ത മകൾ. ശ്രീകലയുടെയും ശ്രീകുമാരിയുടെയും ചേച്ചിയാണ്  ശ്രീദേവി.


പിന്നോട്ട്
സ്ത്രീകള്‍ക്കുള്ള അഭയകേന്ദ്രം. മാനസികരോഗികള്‍ക്കും മദ്യപാനികള്‍ക്കും ചികിത്സ. അത്താണി, അഭയബാല, ശ്രദ്ധാഭവനം, http://www.abhaya.org/


വായിക്കേണ്ട പുസ്‌തകങ്ങള്‍


ശ്രദ്ധിക്കേണ്ട വെബ്സൈറ്റുകളും ബ്ളോഗുകളും