പൗരത്വ നിയമത്തിനെതിരായ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പിഞ്ച്റ തോഡ് സ്ത്രീപക്ഷ കൂട്ടായ്മ നേതാവും ജെഎൻയു വിദ്യാർത്ഥിയുമായ നടാഷ നർവാളിനെതിരെ യുഎപിഎ ചുമത്തി. ഡൽഹി കലാപത്തിൽ ഈ നിയമം ചുമത്തപ്പെടുന്ന ഒമ്പതാമത്തെയാളാണ് നടാഷ. ഫെബ്രുവരി 22 ന് ജാഫ്രാബാദ് മെട്രോ സ്റ്റേഷന് പുറത്ത് പൗരത്വ നിയമത്തിനെതിരെ സമാധാനപരമായ പ്രതിഷേധത്തിൽ പങ്കെടുത്തതിനാണ് നടാഷയേയും സുഹൃത്ത് ദേവാംഗന കലിതയെയും ആദ്യം അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 24 ന് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരമായിരുന്നു ഇത്. കേസിൽ ഡൽഹി പൊലീസ് ഇവരെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടെങ്കിലും കോടതി ആവശ്യം നിരാകരിച്ച് ജാമ്യം അനുവദിച്ചിരുന്നു. തൊട്ടുപിന്നാലെ ഡൽഹി കലാപത്തിൽ പങ്കുചേർത്ത് ഇരുവരെയും വീണ്ടും അറസ്റ്റുചെയ്തു. ഈ കേസിൽ രണ്ടുദിവസം കസ്റ്റഡിയിൽ വാങ്ങി. തുടർന്ന് ഗൂഡാലോചന കുറ്റം ആരോപിച്ച് യുഎപിഎ ചുമത്തുകയായിരുന്നു.