മുഷ്‌താരി ഖാതൂൺ എന്ന വീട്ടമ്മയ്‌ക്ക് ഖജൂരിഖാസിൽ ഇപ്പോൾ വീരപരിവേഷമാണ്. ഖജുരിഖാസിലെ നാൽപ്പതോളം സ്‌ത്രീകളെയും കുട്ടികളെയും കലാപകാരികളിൽനിന്ന് രക്ഷിച്ചത് ഈ നാൽപ്പത്തിരണ്ടുകാരിയാണ്. കൊലവിളിയുമായി പാഞ്ഞെത്തിയ കലാപകാരികൾക്കിടയിലൂടെ ഒരു കിലോമീറ്ററോളം മുഷ്‌താരി സഞ്ചരിച്ചു, അവരെ പുറത്തെത്തിക്കാന്‍. ഫെബ്രുവരി 26ന് രാവിലെ കലാപകാരികൾ ഖജൂരിഖാസിലെ ന്യൂനപക്ഷ മേഖലകളിൽ ആയുധങ്ങളുമായിറങ്ങി. സമീപത്തുള്ള ചന്ദുനഗറിലാണ് മുഷ്‌താരി താമസിക്കുന്നത്. ജീവന്‍ അപകടത്തിലായെന്ന് ഖജൂരിഖാസിലെ ബന്ധുക്കള്‍ മുഷ്‌താരിയെ വിളിച്ചറിയിച്ചു. അവരെ രക്ഷിക്കാന്‍ മുഷ്‌താരി നേരിട്ടിറങ്ങി. കല്ലേറ് നടത്തി പെട്രോൾ ബോംബുമായി മുന്നേറിയവരെ കണ്ട് ഭയന്ന് പിന്മാറിയില്ല, ഇടുങ്ങിയ ഗലികളിലൂടെ കലാപമേഖലയിലേക്ക് നീങ്ങി. ബന്ധുവീട്ടിലെത്തിയപ്പോള്‍ അവിടെ നാൽപ്പതോളം പേര്‍. പുറത്ത് കല്ലേറും പെട്രോൾ ബോംബേറും. നാലു മണിക്കൂറോളം വീടിനുള്ളിൽ ശ്വാസമടക്കിയിരുന്നു. ഗലികളിലൂടെ പുറത്ത് കടക്കാനാകില്ല. രക്ഷപ്പെടുത്താൻ പൊലീസ് എത്തില്ലെന്ന് ഉറപ്പായി. ബന്ധുക്കളേയും കൂട്ടി വീടിന്റെ ടെറസിലേക്ക് കയറി. അടുത്തടുത്തായി വീടുകളായതിനാൽ ടെറസുകളിലൂടെ നീങ്ങാനാകും. മുഷ്‌താരി മുന്നിൽനിന്ന് നയിച്ചു. കലാപകാരികൾ കാണാതെ സംഘം നീങ്ങി. കരാവൽനഗർ റോഡിന് സമീപമെത്തിയപ്പോൾ പൊലീസിനെ കണ്ടു.