ശബരിമല യുവതീപ്രവേശനവിധിയിലെ പുനഃപരിശോധനാഹർജികൾ പരിഗണിച്ച അഞ്ചംഗബെഞ്ച് വിശാലബെഞ്ച് രൂപീകരിച്ചതിനെതിരെ ഭരണഘടനാവിദഗ്‌ധൻ ഫാലി എസ് നരിമാൻ. മറ്റ് മതങ്ങളിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾകൂടി വിശാലബെഞ്ചിന് വിട്ട നടപടിയിൽ നിയമ പ്രശ്‌നമുണ്ടെന്ന് ഒമ്പതംഗ ബെഞ്ചില്‍ ഫാലി എസ് നരിമാൻ വാദിച്ചു. പ്രസക്തമായ ഈ വാദം പരിഗണിക്കുമെന്ന് ചീഫ് ജസ്‌റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് വാക്കാൽ നിരീക്ഷിച്ചു. പുനഃപരിശോധനാഹർജികൾ ഒമ്പതംഗബെഞ്ച് പരിഗണിക്കില്ലെന്നും വിശ്വാസവും മതാചാരങ്ങളുമായി ബന്ധപ്പെട്ടകാര്യം മാത്രമാകുംപരിശോധിക്കുകയെന്നും ചീഫ്‌ജസ്‌റ്റിസ് അറിയിച്ചു.