നോക്കുവിദ്യാ പാവകളി കലാവൈഭവത്തിന് പങ്കജാക്ഷിക്ക് പത്മശ്രീ പുരസ്‌കാരം.തന്റെ എട്ടാം വയസ്സുമുതല്‍ നോക്കുവിദ്യാ പാവകളി രംഗത്തെ സാന്നിദ്ധ്യമാണ് പങ്കജാക്ഷി, പാരമ്പര്യ കലാരൂപത്തിന്റെ പ്രചരണത്തിന് നല്‍കിയ സംഭാവനകള്‍ കണക്കിലെടുത്താണ് പത്മശ്രീ പുരസ്കാരം നല്‍കിയത്.കോട്ടയം സ്വദേശിനിയാണ് പങ്കജാക്ഷി. പരമ്പരാഗത കലാരൂപമാണ് നോക്കുവിദ്യ പാവകളി.ഏകാഗ്രതയും കഠിനാധ്വാനവും ഏറെ ആവശ്യമുള്ള സമുദായ കലാരൂപം.മേല്‍ച്ചുണ്ടിന് മുകളിലായി രണ്ടടി നീളമുള്ള കമ്പില്‍ പാവകളെ നിയന്ത്രിച്ച് നിര്‍ത്തി പാട്ടിനും തുടിതാളത്തിനുമൊപ്പം ശരീരം മെല്ലെ ചലിപ്പിച്ച് ചെയ്യുന്നതാണ് നോക്കുവിദ്യ പാവകളി.രാമായണ-മഹാഭാരത കഥകളിലെ കഥാപാത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതിനൊപ്പം കുരങ്ങ്, നെല്ലുകുത്തുകാരി, അറപ്പുകാരന്‍ തുടങ്ങി നിരവധി നാടന്‍ കഥാപാത്രങ്ങളും ഇതിലുണ്ട്.രണ്ടുമുതല്‍ മൂന്നുമിനിട്ട് വരെയാണ് പാട്ടിന്റെ ദൈര്‍ഘ്യമുണ്ടാവുക. പക്ഷേ പലപ്പോഴും പാട്ടുകാര്‍ ഏറ്റുപാടുന്ന്ത് തുടരുന്നതോടെ കളിയുടെ ദൈര്‍ഘ്യവും നീണ്ടുപോകും. പാലത്തടിയില്‍ കൊത്തിയെടുത്ത കളിപ്പാവകള്‍ മേല്‍ച്ചുണ്ടില്‍ ഉറപ്പിച്ച് പാട്ടിനൊത്ത് ചലിപ്പിക്കണമെങ്കില്‍ ഏകാഗ്രത ഏറെ വേണം. ക്ഷമയേറെയുണ്ടെങ്കിലേ ഈ വിദ്യ സ്വായത്തമാക്കാനാവൂ.ഏകാഗ്രത അല്‍പമൊന്നുപാളിയില്‍ മുഖത്തിനും കണ്ണിനും പരിക്കുപറ്റിയേക്കാം. തന്നില്‍ ഈ കലാരൂപം അവസാനിക്കുമോ എന്നായിരുന്നു പങ്കജാക്ഷിയുടെ പേടി.എന്നാല്‍ അമ്മൂമ്മയുടെ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ ഒടുവില്‍ മകളുടെ മകളായ രഞ്ജിനിയെത്തി. ഇന്ന് ഇന്ത്യയില്‍ തന്നെ നോക്കുവിദ്യ പാവകളി അവതരിപ്പുക്കുന്ന ഏക വ്യക്തിയാണ് രഞ്ജിനി. ഫോക്‌ലോര്‍ പുരസ്‌കാരമുള്‍പ്പടെ നിരവധി അംഗീകാരങ്ങളും പത്മശ്രീക്ക് മുമ്പ് പങ്കജാക്ഷിയെ തേടിയെത്തിയിട്ടുണ്ട്. ഫ്രാന്‍സില്‍ നടന്ന കാര്‍ണിവലില്‍ ഉള്‍പ്പടെ വിദേശരാജ്യങ്ങളില്‍ നോക്കുവിദ്യ പാവകളി ഇവര്‍ അവതരിപ്പിച്ചിട്ടുണ്ട്.