സ്‌ത്രീകളുടെ കൂട്ടായ്‌മ നിർമിച്ചുനൽകിയ വീട്ടിൽനിന്നാണ് ലളിതമ്മയും കുടുംബവും എത്തിയത്. വാനം എടുത്തത് മുതൽ ഭിത്തി നിർമാണം, മേൽക്കൂര, കോൺക്രീറ്റിങ്, പ്ലാസ്റ്ററിങ്, പെയിന്റിങ് ജോലികൾ വരെ സ്‌ത്രീകളാണ് ചെയ്തത്. 420 ചതുരശ്ര അടിയുള്ള വീട് 53 ദിവസം കൊണ്ട് പടുത്തുയർത്തി. 20 വർഷമായി വാടക വീടുകളിൽ കഴിഞ്ഞിരുന്ന ലളിതമ്മയുടെ കുടുംബം സുരക്ഷിതമായ പുതിയ ഈ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. വാഴൂർ പഞ്ചായത്തിലെ ചാമംപതാൽ പനമൂട് പാറച്ചെരുവിൽ സുരേന്ദ്രന്റെ കുടുംബത്തിനാണ് ലൈഫ് മിഷനിൽ സ്ത്രീകൾ ചേർന്ന് വീടൊരുക്കിയത്. ഗൃഹനാഥയായ ലളിതമ്മയും വാഴൂർ ബ്ലോക്കിന്റെ കെട്ടിട നിർമാണ പരിശീലന പദ്ധതിയുടെ ഭാഗമായി പുളിയ്ക്കൽ കവല, നെടുമാവ്, പനമൂട്, കറുകച്ചാൽ പ്രദേശങ്ങളിലെ കുടുംബശ്രീകളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 13 വനിതകളും ചേർന്നായിരുന്നു നിർമാണം. വീടുപണി സ്ത്രീകളെ ഏൽപ്പിക്കുന്നതിന് ആദ്യം ശ്രമിച്ചെങ്കിലും നിർമാണത്തിന്റെ ആദ്യഘട്ടത്തിൽതന്നെ അവരുടെ മികവു വ്യക്തമായെന്ന് സുരേന്ദ്രൻ പറയുന്നു. തൊഴിലാളികളുടെ കൂലിച്ചെലവ് വഹിച്ചതും ലൈഫ് മിഷനാണ്. ആദ്യത്തെ വീട് വിജയകരമായി പൂർത്തിയാക്കിയതിന്റെ ആഹ്ലാദത്തിലാണ് ലളിതമ്മയും കൂട്ടുകാരികളും. ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ആലപ്പുഴയിലെ എക്സാത്ത് ഏജൻസി വഴിയാണ് കെട്ടിടനിർമാണത്തിൽ വനിതകൾക്ക് പരിശീലനം നൽകിയത്. photo only for representation