സ്ത്രീയെ ആദരിക്കാത്ത സമൂഹം സംസ്ക്കാര പൂർണമല്ലെന്നും ഭാഷയുടെ അധികാരത്തിലായാലും ഭരണ രംഗത്തായാലും സ്ത്രീകൾ മുൻനിരയിൽ വരണമെന്നും ഡോ. ജോർജ് ഓണക്കൂർ. തിരുവനന്തപുരം തൈക്കാട് ഭാരത് ഭവനില്‍ ആരംഭിച്ച വനിതാ എഴുത്തുകാരുടെ ഉത്സവമായ പ്രചോദിത -2019 ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. രാജ്യം നേരിടുന്ന ജാതിയവും പ്രാദേശികവുമായ പ്രതിസന്ധികളെ എഴുത്തിലൂടെ മാത്രമേ നേരിടാൻ കഴിയൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാരത് ഭവൻ, വനിതാ എഴുത്തുകാരുടെ കൂട്ടായ്മയായ അക്ഷര സ്ത്രീ, വിമൻ റൈറ്റേഴ്സ് ഓഫ് കേരള, വിമൻസ്പിറേഷൻ എന്നിവയുടെ ആഭിമുഖ്യത്തിലാണ് രണ്ട് ദിവസം നീളുന്ന സംഗമം സംഘടിപ്പിച്ചിട്ടുള്ളത്. നൂറോളം വനിതാ എഴുത്തുകാര്‍ ശില്പശാലയില്‍ പങ്കെടുക്കുന്നുണ്ട്. പ്രൊഫ .ലീല മേരി കോശി അധ്യക്ഷത വഹിച്ചു. സാഹിത്യരംഗത്ത് തനതു വ്യക്തിമുദ്ര പതിപ്പിച്ച റോസ് മേരി ,സതീഷ് ബാബു പയ്യന്നൂർ, കെ .എ.ബീന ,പ്രമോദ് പയ്യന്നൂർ എന്നിവര്‍ "എന്‍റെ എഴുത്ത് ,എന്‍റെ വായന" എന്ന വിഷയത്തിൽ പ്രഭാഷണങ്ങൾ നടത്തി. തുടർന്നു നടക്കുന്ന വിവിധ സെഷനുകൾക്ക് സുഗത കുമാരി, വനിതാ കമ്മീഷൻ അംഗം ഡോ ഷാഹിദ കമാൽ, എം .ടി രാജലക്ഷ്മി, ഡോ. മോളി ജോസഫ്, സിജിത അനിൽ എന്നിവര്‍ പ്രഭാഷണം നടത്തി. പ്രചോദിത ചീഫ് കോർഡിനേറ്റർ ഗീത ബക്ഷി, മുതിര്‍ന്ന മാധ്യമ പ്രവർത്തകരായ പി. ഒ മോഹൻ, രേഖാ ബിറ്റ, ഗീതാ സുധാകരൻ എന്നിവര്‍ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. . 46 എഴുത്തുകാരികൾ ഓർമകൾ പങ്കു വയ്ക്കുന്ന മറക്കാൻ മറന്നത് എന്ന പുസ്തകം ഉൾപ്പെടെ 10 പുസ്തകങ്ങളുടെ പ്രകാശനം നടന്നു. സെപ്റ്റംബര്‍ 1 വൈകുന്നേരം നാലിന് നടക്കുന്ന സമാപന സമ്മേളനത്തിൽ ഡോ. ശശി തരൂർ എംപി മുഖ്യാതിഥിയായിരിക്കും.ഡോ.ആനിയമ്മ ,ജോസഫ്,ഗീതാ നസീർ തുടങ്ങിയവർ പ്രസംഗിക്കും.