മുല്ലപ്പെരിയാര്‍ ഡാമിലെ ജലം ഒഴുക്കിക്കൊണ്ടു പോകുന്ന അഞ്ചു ജില്ലകളില്‍ മലയാളി നേതാ ഡാമിലെ വെള്ളം ഒഴുക്കി കൃഷി നടത്തുന്ന തേനി, മധുര, രാമനാഥപുരം, ശിവഗംഗ, ദിണ്ടുക്കല്‍ ജില്ലകളില്‍ മലയാളികളായ രാഷ്ട്രീയ നേതാക്കള്‍ക്കുള്ള ഭൂമിയുടെ വിവരങ്ങള്‍ പുറത്തുവിടാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ നീക്കമാരംഭിച്ചു. ഇതു സംബന്ധിച്ച എല്ലാ വിവരങ്ങളും അടിയന്തരമായി കണ്ടെത്തി റിപ്പോര്‍ട്ടു ചെയ്യാന്‍ ഈ ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി ജയലളിത നിര്‍ദ്ദേശം നല്കി. രാഷ്ട്രീയക്കാര്‍ നേരിട്ടും ബന്ധുക്കളുട പേരിലും ബിനാമി പേരിലും വാങ്ങിയിട്ടുള്ള വസ്തുക്കളുടെ വിവരങ്ങള്‍ പുറത്തുവിടാനാണ് ആലോചന. റവന്യൂ അധികൃതകര്‍ക്കു പുറമേ പൊലീസ് ഇന്‍റലിജന്‍സിനോടും വിവരങ്ങള്‍ ശേഖരിച്ചു റിപ്പോര്‍ട്ടു ചെയ്യാന്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ജയലളിത. ഭൂമി വാങ്ങിയിട്ടുള്ളവരില്‍ അധികവും കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ് പാര്‍ട്ടികളിലെ നേതാക്കളാണ്. മിക്കവരും ഭാര്യ, മക്കള്‍, വിശ്വസ്ത ഭൃത്യര്‍ തുടങ്ങിയവരുടെ പേരുകളിലാണ് ഭൂമി വാങ്ങിയിരിക്കുന്നത്. മുല്ലപ്പെരിയാര്‍ വിരുദ്ധ സമരം കേരളത്തില്‍ ശക്തമാകുന്ന വേളയില്‍ അതു തണുപ്പിക്കാന്‍ കൂടി ലക്ഷ്യമിട്ട് തമിഴ്‌നാട് സര്‍ക്കാരിന്‍റെ കൂടി അറിവോടെയാണ് ഭൂമി പലപ്പോഴും മലയാളി നേതാക്കള്‍ക്ക് നല്കിയിരുന്നത്. ഇതിനു പിന്നില്‍ മറ്റൊരു ബുദ്ധി കൂടി തമിഴ്‌നാടിനുണ്ടായിരുന്നു. മുല്ലപ്പെരിയാറിലെ ജലം പോകുന്ന വഴികളില്‍ മലയാളി നേതാക്കന്മാര്‍ക്ക് വസ്തുക്കളും തോട്ടങ്ങളുമുണ്ടെങ്കില്‍ ഇവിടെനിന്നുള്ള ജലം തടസ്സം കൂടാതെ തമിഴ്‌നാട്ടില്‍ എത്തേണ്ടത് മലയാളി നേതാക്കളുടെ ആവശ്യം കൂടിയായി മാറും.മുല്ലപ്പെരിയാര്‍ സംബന്ധിച്ച പഠന സമിതിയിലുണ്ടായിരുന്ന ഒരു കേരള കോണ്‍ഗ്രസ് പ്രമുഖന് കമ്പം ജില്ലയില്‍ ഹെക്ടര്‍ കണക്കിനു മുന്തിരിത്തോട്ടമുണ്ട്. ഇതുപോലെ, മലയാളിയായ മുന്‍ കേന്ദ്ര മന്ത്രിയുടെ മകനും സുഹൃത്തുകളും ചേര്‍ന്ന് കൊടൈക്കനാലില്‍ വലിയൊരു പ്രദേശം തന്നെ വാങ്ങിക്കൂട്ടിയിട്ടുണ്ട്. മറ്റൊരു മുന്‍മന്ത്രി 200 ഏക്കറോളം മുന്തിരി തോട്ടം ബന്ധുക്കളുടെ പേരില്‍ വാങ്ങയത് നേരത്തേ വാര്‍ത്തയായിരുന്നു. അഴിമതി നടത്തിയതിനു പ്രതിഫലമായി ചില നേതാക്കള്‍ തമിഴ്‌നാട്ടില്‍ തെങ്ങിന്‍ തോപ്പും മുന്തിരിത്തോപ്പും കൃഷിഭൂമിയും വാങ്ങിയതിനും തെളിവുണ്ട്. ഇതെല്ലാം ആവശ്യമെന്നു വന്നാല്‍ പുറത്തുവിടുകായണ് ജയലളിതയുടെ ലക്ഷ്യം. മുല്ലപ്പെരിയാര്‍ വിഷയം നീട്ടിക്കൊണ്ടു പോകുന്നതില്‍ അര്‍ത്ഥമില്ലെന്നും രമ്യമായ പരിഹാരം വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുമ്പോള്‍ തന്നെ ഈ വിഷയം ഒരുകാലത്തും പരിഹരിക്കപ്പെടരുതെന്നതാണ് തമിഴ് നേതാക്കളുടെ ആഗ്രഹം. തമിഴ്‌നാട്ടില്‍ വര്‍ഷം തോറും കോടിക്കണക്കിനു രൂപയാണ് എജിയുടെ കണക്കില്‍ പോലും പെടുത്താതെ നദീജല തര്‍ക്കത്തില്‍ കോഴ കൊടുക്കുന്നതിനും മറ്റുമായി മാറ്റിവയ്ക്കുന്നത്. കാവേരി തര്‍ക്കം, മുല്ലപ്പെരിയാര്‍ തര്‍ക്കം, ആളിയാര്‍ വിഷയം തുടങ്ങിയവയുട പേരിലാണ് പണം ചെലവിടുന്നത്. ഇതില്‍ വലിയൊരു സംഖ്യ അതാതു കാലത്ത് ഭരണം കൈയാളുന്നവര്‍ കള്ളക്കണക്കെഴുതി മാറ്റുകയാണ് പതിവ്. ഈ സാദ്ധ്യത അടയുമെന്നതിനാലാണ് തര്‍ക്കം പരിഹരിക്കുന്നതിന് തമിഴ് നേതൃത്വം എതിരു നില്‍ക്കുന്നത്. വൈകോ ഗോപാലസ്വാമിയെപ്പോലെ ചില നേതാക്കള്‍ മുല്ലപ്പെരിയാര്‍ സമരത്തിനെന്നു പറഞ്ഞ് വര്‍ഷവും കോടിക്കണക്കിനു രൂപയാണ് അനുനയത്തിലും ഭീഷണിപ്പെടുത്തിയും പിരിച്ചെടുക്കുന്നത്. മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ടുപോകുന്ന പ്രദേശത്തെ കൃഷിക്കാരും ഫാക്ടറി ഉടമകളും മുതല്‍ സിനിമാ താരങ്ങള്‍ വരെ ഇങ്ങനെ പിരിവു കൊടുക്കാന്‍ നിര്‍ബന്ധിതരാവുന്നുണ്ട്. ഈ പണം പിരിവുകാര്‍ക്ക് എന്നും വേണം. അതിനുള്ള കറവപ്പശുവാണ് മുല്ലപ്പെരിയാര്‍ ഡാം.