വര്‍ഷങ്ങളായി തുടരുന്ന വരള്‍ച്ചയും അതുമൂലമുണ്ടായ ദാരിദ്ര്യവും കാരണം ആന്ധ്രാപ്രദേശിലെ അനന്തപുര്‍ ജില്ലയില്‍ ഒട്ടേറെ സ്ത്രീകള്‍ വേശ്യാവൃത്തിയിലേക്ക് തിരിയുന്നതായി റിപ്പോര്‍ട്ട്. കടുത്ത ദാരിദ്ര്യത്തില്‍ കഴിയുന്ന ഇവിടുത്തെ ജനങ്ങളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന ആരോപണങ്ങള്‍ക്കിടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. കദ്രി നഗരത്തിലെ രമാദേവി ഇത്തരത്തില്‍ വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെട്ട സ്ത്രീയാണ്. രണ്ടുവര്‍ഷമായി പ്രദേശത്ത് മഴയൊന്നും ഇല്ലാതിരുന്നതോടെ ജോലി നഷ്ടമായ ഭര്‍ത്താവ് തങ്ങളെ ഉപേക്ഷിച്ചു പോയെന്ന് രമാദേവി പറയുന്നു. മൂന്നുമക്കളാണ് ഇവര്‍ക്ക്. കൃഷിപ്പണി ചെയ്തിരുന്ന സ്ത്രീക്ക് 30 രൂപയാണ് ദിവസവരുമാനമായി ലഭിച്ചിരുന്നത്.ഇത്രയും ചുരുങ്ങിയ വരുമാനംകൊണ്ട് ജീവിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇവര്‍ വേശ്യാവൃത്തിയിലേക്ക് നയിക്കപ്പെടുന്നത്. പ്രദേശത്തെ ഒരു ഏജന്‍റാണ് തന്നെ ഈ ജോലിയിലെത്തിച്ചതെന്ന് അവര്‍ പറഞ്ഞു. ഇപ്പോള്‍ മാസം 3,000 രൂപയോളമാണ് വരുമാനം. പലസ്ഥങ്ങളില്‍ സഞ്ചരിക്കേണ്ടിവരുന്നു. പലപ്പോഴും മര്‍ദ്ദനമേല്‍ക്കേണ്ടതായും വരുന്നുണ്ട്. എന്നാല്‍, മക്കളെ ഓര്‍ത്ത് ഈ ജോലിയില്‍ തുടരുകയാണെന്ന് അവര്‍ വ്യക്തമാക്കി. ഈ ജോലി ചെയ്യുന്നതിനാല്‍ മക്കള്‍ ഇപ്പോള്‍ വെറുത്തുതുടങ്ങി. ജീവിക്കാന്‍ സര്‍ക്കാര്‍ വേറെ വഴിയുണ്ടാക്കിത്തന്നിരുന്നെങ്കില്‍ ഈ ജോലി ഉപേക്ഷിക്കാമായിരുന്നു. താന്‍ മാത്രമല്ല, പ്രദേശത്തെ പല സ്ത്രീകളും ഇപ്പോള്‍ വേശ്യാവൃത്തിയില്‍ ഏര്‍പ്പെടുകയാണ്. പുരുഷന്മാരാകട്ടെ ഇടനിലക്കാരുമാകുന്നു. വരള്‍ച്ചയെ തുടര്‍ന്ന് ഒരു ജില്ലയിലുണ്ടായ മാറ്റത്തെക്കുറിച്ച് രമാ ദേവി പറഞ്ഞു. ചില എന്‍ജിഒ കള്‍ വിഷയത്തില്‍ ഇടപെട്ട് സ്ത്രീകളെ പുനരധിവസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കാന്‍ കഴിയാത്തത് ശ്രമങ്ങള്‍ക്ക് തിരിച്ചടിയാണ്. കൃഷി നാശത്തെ തുടര്‍ന്ന് ഒട്ടേറെ പേര്‍ ആത്മഹത്യ ചെയ്ത ജില്ലയാണ് അനന്ത്പുര്‍.