ശബരിമല വിഷയത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ നിലപാടിനെ തള്ളി മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ ഉമാ ഭാരതി രംഗത്ത്. വിധിയിൽ സുപ്രീംകോടതിയെ പഴിക്കാൻ ആകില്ല. കോടതി സ്വമേധയാ ഇടപെട്ടതല്ല, ആരെങ്കിലും കോടതിയെ സമീപിച്ചാൽ കോടതിക്ക് നിലപാട് വ്യക്തമാക്കേണ്ടി വരും. സമീപിക്കുന്നവരുടെ അവസരം നിഷേധിക്കാൻ കോടതിക്ക് കഴിയില്ല. എപ്പോൾ ക്ഷേത്രത്തിൽ പോകണമെന്നും പോകേണ്ടെന്നും സ്ത്രീകളെ ആരും ഉപദേശിക്കേണ്ടതില്ലെന്നും ഒരു ദേശീയ ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ ഉമാഭാരതി പറഞ്ഞു. നടപ്പിലാക്കാനാകുന്ന വിധികളേ കോടതികള്‍ പുറപ്പെടുവിക്കാവൂയെന്നും അപ്രായോഗിക ഉത്തരവുകളില്‍ നിന്ന് കോടതി പിന്മാറണമെന്നും അമിത് ഷാ കഴിഞ്ഞ ദിവസം കണ്ണൂരില്‍ പറഞ്ഞിരുന്നു.