തമിഴ് താരസംഘടനയായ നടികര്‍ സംഘം ഇൻ്റേണൽ കമ്പ്ലെയിൻ്റ് കമ്മിറ്റി രൂപീകരിക്കുന്നെന്ന് റിപ്പോര്‍ട്ട്. മീടൂ ആരോപണങ്ങൾ ഗണ്യമായി വര്‍ധിച്ച് വരുന്നതിൻ്റെ പശ്ചാത്തലത്തിലാണ് നടികര്‍ സംഘം ഇങ്ങനെ ഒരു നീക്കം നടത്തുന്നതെന്നാണ് വിവരം. നടികര്‍ സംഘത്തിൻ്റെ പ്രസിഡൻ്റ് നാസറും ട്രെഷററായ കാര്‍ത്തിയും തിങ്കളാഴ്ച വിളിച്ച് ചേര്‍ത്ത സ്പെഷ്യൽ വര്‍ക്കിങ് കമ്മിറ്റി മീറ്റിങ്ങിലാണ് തീരുമാനം കൈക്കൊണ്ടത്. സംഘത്തിലെ അംഗങ്ങൾക്ക് ലഭിക്കേണ്ട ആദരവ് ലഭ്യമാക്കാനും നിയമം സുരക്ഷിതമായി നടപ്പാക്കാനും വിശാഖാ കമ്മിറ്റി എന്ന പേരിൽ ഒരു മൂന്നംഗ കമ്മിറ്റി രൂപീകരിച്ചെന്ന് ഇവര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. ഒരു ന്യൂട്രൽ ബോഡിയായാണ് കമ്മിറ്റി പ്രവര്‍ത്തിക്കുക എന്നും സ്ത്രീ സുരക്ഷയ്ക്കാണ് മുൻതൂക്കം നൽകുന്നതെന്നും കമ്മിറ്റിയിൽ ഒരു സൈക്കോളജിസ്റ്റും ഉണ്ടാകുമെന്നും നടികര്‍സംഘം ജനറൽ സെക്രട്ടറിയും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡൻ്റുമായ വിശാൽ വ്യക്തമാക്കി. ഷൂട്ടിനിടെയുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ സ്പെഷ്യൽ സമിതി രൂപീകരിക്കണമെന്ന് നടികര്‍ സംഘം തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിനോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. ഫിലിം എംപ്ലോയീസ് ഫെഡറേഷൻ ഓഫ് സൗത്ത് ഇന്ത്യയിൽ നിന്നും തമിഴ്‍നാട് ഫിലിം ഡയറക്ടേഴ്സ് അസോസിയേഷനിൽ നിന്നും പ്രശ്നപരിഹാര സമിതിയിലേക്ക് ആളെ എടുക്കണമെന്ന ആവശ്യവും ഇവര്‍ ഉന്നയിച്ചിട്ടുണ്ട്. ഗാനരചയിതാവ് വൈരമുത്തുവിനടക്കം എതിരെ മീടൂ ക്യാമ്പെയ്നിൻ്റെ ഭാഗമായി ലൈംഗികാരോപണങ്ങൾ ഉയര്‍ന്നിരുന്നു ഇതിൻ്റെ പശ്ചാത്തലത്തിലാണ് നടികര്‍ സംഘത്തിൻ്റെ ഈ നീക്കം. ഗായകൻ കാര്‍ത്തിക്, നടമാരായ രാധാ രവി, ടിഎം കാര്‍ത്തിക്, ജോണ്‍ വിജയ്, അര്‍ജുൻ സര്‍ജാ,സംവിധായകൻ സൂസി ഗണേശൻ, നിര്‍മ്മാതാവ് ത്യാഗരാജൻ എന്നിവര്‍ക്കടക്കം എതിരെ മീ ടൂ ക്യാമ്പെയിൻ്റെ ഭാഗമായി ലൈംഗിക ആരോപണങ്ങൾ ഉയര്‍ന്നിരുന്നു.